കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസില്‍ കുറ്റാരോപിതനായ ഷാരൂഖ് സെയ്‍ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. പ്രതിക്ക് സംസ്ഥാനത്തിനകത്തുനിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്‍റെ നേതൃത്വത്തിൽ ഇന്നലെ പത്ത് മണിക്കൂറിലധികം സമയമാണ് ഷാരൂഖ് സെയ്ഫിയെ ചോദ്യംചെയ്തത്. കുറ്റം സമ്മതിച്ച പ്രതി മറ്റാരുടെയും സഹായമുണ്ടായിട്ടില്ലെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണെന്ന് പോലീസ് പറയുന്നു. എന്നാല്‍, ഇത് അന്വേഷണ സംഘം മുഖ വിലയ്‍ക്കെടുത്തിട്ടില്ല. പ്രതിക്ക് കേരളത്തിൽനിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
റെയിൽവേ സ്റ്റേഷനുകളിൽനിന്നും പെട്രോൾ പമ്പിൽനിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ഷൊർണൂരിൽ ഒരു പകൽ മുഴുവൻ ചെലവിട്ടശേഷമാണ് ഇയാൾ ആലപ്പുഴ-കണ്ണൂർ എക്‌സ്‌പ്രസിൽ കയറിയത്. 14 മണിക്കൂർ കാത്തിരുന്നത് എന്തിനെന്ന ചോദ്യത്തിനും ഷാരൂഖ് വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ വലിയ ആസൂത്രണം ഇക്കാര്യത്തിൽ നടന്നിട്ടുണ്ടാകാമെന്നാണ് പോലീസ് നിഗമനം. രണ്ടാം തിയതി രാവിലെ ഷൊർണൂരിലെത്തിയ പ്രതി അന്ന് എവിടെയെല്ലാം പോയിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഡി.ഐ.ജി കാളിരാജ് മഹേശ്വറിന്‍റെ നേതൃത്വത്തിലുള്ള എൻ.ഐ.എ സംഘവും കോഴിക്കോട്ട് ക്യാംപ് ചെയ്യുന്നുണ്ട്. തീവ്രവാദബന്ധം തെളിയിക്കുന്ന വ്യക്തമായ തെളിവ് ലഭിച്ചാൽ മാത്രമാകും എൻ.ഐ.എ കേസ് ഏറ്റെടുക്കുക.





























