ഇടുക്കി: ചിന്നക്കനാലിൽ നിന്ന് കാട് കടത്തിയ അരിക്കൊമ്പൻ തമിഴ്‌നാട്ടിൽ ആക്രമണം നടത്തുന്നതായി പരാതി. തമിഴ്‌നാട്ടിലെ മേഘമലയ്‌ക്ക് സമീപം പത്തുകൂട് ഭാഗത്തെ ഏലത്തോട്ടത്തിൽ ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ അരിക്കൊമ്പൻ എത്തിയിരുന്നുവെന്ന് തോട്ടം ജീവനക്കാരനായ കാർത്തിക് പറഞ്ഞു.കാർത്തിക്, ഇദ്ദേഹത്തിന്റെ ബന്ധു കോട്ട, കോട്ടയുടെ മകൻ എന്നിവരാണ് എസ്‌റ്റേറ്റ് ലയത്തിലെ രണ്ട് മുറികളിലായി താമസിച്ചിരുന്നത്. ലയത്തിന് ആന കേടുപാടുകൾ വരുത്തിയെന്നാണ് കാർത്തിക് ആരോപിച്ചിരിക്കുന്നത്. എന്നാൽ തമിഴ്‌നാട് വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ചിന്നമന്നൂർ-മേഘമല റോഡിൽ ഒരു ബസ് അരിക്കൊമ്പന് മുന്നിൽ പെട്ടിരുന്നു. എന്നാൽ ആന ബസിന് നേരെ തിരിഞ്ഞിരുന്നില്ല. ഇതിനിടയിൽ മേഘമലയ്‌ക്ക് സമീപം ഇരവിങ്കലാറിൽ നിന്ന് തമിഴ്‌നാട് വനം വകുപ്പ് പകർത്തിയ അരിക്കൊമ്പന്റെ ദൃശ്യങ്ങൾ അധികൃതർ പുറത്ത് വിട്ടിരുന്നു. വനമേഖലയ്‌ക്ക് സമീപം താമസിയ്‌ക്കുന്നവർ രാത്രി കാലങ്ങളിൽ പുറത്ത് ഇറങ്ങരുതെന്നും ആളുകൾ രാത്രി സഞ്ചാരം ഒഴിവാക്കണമെന്നും തേനി ജില്ല ഭരണകൂടം നിർദ്ദേശം നൽകിയിരുന്നു. മേഘമലയിലേക്കുള്ള ബസ് സർവീസ് അരിക്കൊമ്പനെ പേടിച്ച് നിർത്തി വെച്ചിരുന്നു. ഇത് ഇന്നലെ വീണ്ടും പുനരാരംഭിച്ചു.എന്നാൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഇനിയും പിൻവലിച്ചിട്ടില്ല.