വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യ സഹായം നൽകിയെന്ന് സംശയിച്ച് അമേരിക്ക. സംഭവത്തിൽ അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം തുടങ്ങി. മാർച്ചിൽ നടന്ന ആക്രമണങ്ങളിൽ ഉപയോഗിച്ച സാങ്കേതികവിദ്യയുടെ കൃത്യതയെക്കുറിച്ചും അത്യാധുനിക സംവിധാനങ്ങളുടെ ഉപയോഗത്തെക്കുറിച്ചും വലിയ സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം. ഇറാനും റഷ്യയും തമ്മിലുള്ള സൈനിക പങ്കാളിത്തം കണക്കിലെടുത്ത്, ആക്രമണത്തിന് ആവശ്യമായ സാങ്കേതിക വിവരങ്ങൾ റഷ്യ കൈമാറിയിട്ടുണ്ടോ എന്ന കാര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിയിലെ സിഐഎ സ്റ്റേഷനും കിഴക്കൻ ഇറാഖിലെ സിഐഎയുമായി ബന്ധപ്പെട്ട മറ്റൊരു കേന്ദ്രവും മാർച്ചിൽ നടന്ന ആക്രമണങ്ങളിൽ ലക്ഷ്യമിട്ടതായാണ് റിപ്പോർട്ട്. ഇതിനുപുറമെ കൂടുതൽ രഹസ്യ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്നും എന്നാൽ അവയുടെ അതീവ രഹസ്യ സ്വഭാവം കണക്കിലെടുത്ത് കൃത്യമായ സ്ഥാനങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും സൂചനയുണ്ട്. ആക്രമിക്കപ്പെട്ട താവളങ്ങളുടെ എണ്ണം ഒന്നിനും പന്ത്രണ്ടിനും ഇടയിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഇറാനിലെ ഷാഹേദ്-136 ഡ്രോണുകളുടെ കൃത്യത വർദ്ധിപ്പിക്കുന്നതിനായി റഷ്യ ‘കൊമേറ്റ-എം’ എന്ന സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം നൽകിയതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ഇറാൻ സാധാരണയായി ഉപയോഗിക്കുന്ന ഉപകരണങ്ങളേക്കാൾ മികച്ച രീതിയിൽ ലക്ഷ്യസ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന ഒന്നാണിത്. മാത്രമല്ല, ശത്രുക്കളുടെ സിഗ്നലുകൾ ഉപയോഗിച്ച് ഡ്രോണുകളെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നത് തടയാനും ഈ റഷ്യൻ സാങ്കേതികവിദ്യയ്ക്ക് കഴിയും. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണം അതിവിദഗ്ധമായ രീതിയിലാണ് നടപ്പിലാക്കിയത് എന്നാണ് യുഎസ് നിരീക്ഷണം. റഷ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ച രണ്ട് ഷാഹേദ് ഡ്രോണുകളാണ് ഇതിനായി ഉപയോഗിച്ചത്. ഇതിൽ ആദ്യത്തെ ഡ്രോൺ എംബസി കെട്ടിടത്തിന്റെ ദുർബലമായ ഒരു ഭാഗത്ത് വലിയൊരു ദ്വാരമുണ്ടാക്കി. തൊട്ടുപിന്നാലെ എത്തിയ രണ്ടാമത്തെ ഡ്രോൺ കൃത്യമായി ആ ദ്വാരത്തിലൂടെ അകത്തേക്ക് കടന്ന് സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് നിഗമനം.





























