പാമ്പാടി : സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു കാണാതായ പാമ്പാടി പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി നടത്തിയ തിരച്ചിലിലാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. നിലവിൽ മൃതദേഹം മണിപ്പാൽ ആശുപത്രിയിലാണ്. അവിടെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുകയാണ്. അനീഷിന്റെ ഭാര്യയും ഭാര്യാസഹോദരനും അവിടെ എത്തിയിട്ടുണ്ട്. മൃതദേഹം എപ്പോൾ നാട്ടിലേക്ക് കൊണ്ടുവരും എന്നതിൽ വ്യക്തതയില്ല. തുരങ്കം തകർന്ന് 22 പേരുടെ മരണമാണ് ഇപ്പോൾ സ്ഥിരീകരിച്ചത്.
തെക്കൻ സിക്കിമിലെ സമർഡൂങ്ങിൽ ടീസ്റ്റ ജലവൈദ്യുത പദ്ധതിക്കുവേണ്ടി നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്പിസി) നിർമിക്കുന്ന തുരങ്കമാണ് തിങ്കളാഴ്ച തകർന്നത്. എൻഎച്ച്പിസിയുടെ സിക്കിം യൂണിറ്റ് മാനേജരാണ് അനീഷ്. തുരങ്കനിർമാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥസംഘത്തിലായിരുന്നു അനീഷ്. പാറ തുരക്കുമ്പോൾ തൊഴിലാളികൾക്കു നിർദേശം നൽകിയിരുന്നത് അനീഷാണ്. പാറയ്ക്കുള്ളിലെ മീഥൈൻ വാതകം ചോർന്നതു മൂലമുള്ള സ്ഫോടനത്തിലാണു തുരങ്കം തകർന്നത്. തുരങ്കത്തിനകത്തെ വാതകസാന്നിധ്യവും പ്രതികൂലകാലാവസ്ഥയും മൂലം രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചു.






























