കണ്ണൂർ : കണ്ണൂരിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുമായി പോലീസ് കോടതിയിലേക്ക്. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കണ്ണൂരിലെ നടപടികൾക്ക്ശേഷം കൊച്ചിയിലേക്ക് കൊണ്ട് പോകും. അർജുൻ ആയങ്കിയുടെ 2 കൂട്ടാളികളെ വളപട്ടണം പോലീസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. അഭിഭാഷകയെ കാണാൻ എത്തിയപ്പോഴാണ് പുലർച്ചെ അർജുനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ വകുപ്പ് ചുമത്താനാണ് പോലീസ് നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലെന്ന് പോലീസ് റിപ്പോർട്ട് നൽകും.
അർജുനെതിരെ രണ്ട് വധ ശ്രമക്കേസുകളും ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ കേസും തട്ടികൊണ്ട് പോകൽ കേസും അടക്കം ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നൽകിയിരുന്നു. അർജുനെതിരെ വളപ്പട്ടണം പോലീസ് സ്റ്റേഷനിൽ മാത്രമുള്ളത് 12 കേസുകളാണ്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസികളിൽ അർജുൻ പ്രതിയാണ്. ഉടൻ കാപ്പ ചുമത്താനുള്ള റിപ്പോർട്ട് കളക്ടർക്ക് നൽകാനാണ് നീക്കം




























