കണ്ണൂര്‍: ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് സിപിഐഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ‘ഞങ്ങള്‍ക്കെന്ത് ബന്ധമാണ് ആയങ്കിയുമായി? ഞങ്ങളുമായി യാതൊരു ബന്ധവുമില്ല. അത് മുന്നേ പറഞ്ഞതാണ്’, കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് എന്ത് വീഴ്ചയാണ് ഉണ്ടായതെന്ന് മാധ്യമങ്ങള്‍ വൈകാതെ മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി രേഖകളില്‍ ഉള്ളതിനപ്പുറം ജില്ലാ സെക്രട്ടറി പയ്യന്നൂരില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്ദേമാതരത്തിന്റെ ആദ്യഭാഗങ്ങള്‍ അംഗീകരിക്കപ്പെട്ടതാണ്. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ് പിന്നീടുള്ള ഭാഗങ്ങള്‍. മതനിരപേക്ഷത ലംഘിക്കുന്ന ഉള്ളടക്കങ്ങള്‍ ഉള്ളതുകൊണ്ട് ദേശീയ അടിസ്ഥാനത്തില്‍ ഉപയോഗിക്കപ്പെട്ടില്ല. പക്ഷേ ഇന്ന് വന്ദേമാതരം മുഴുവന്‍ പാടാന്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ബിജെപിക്ക് വേണ്ടി ഭരിക്കുന്ന ഗവണ്മെന്റ് ആണ് വി ഡി സതീശന്റെ സര്‍ക്കാരെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.



























