പത്തനംതിട്ട: കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ റേഷൻ കാർഡിൽ പേര് ചേർത്തതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് നടത്തിയ വ്യാജ ആരോപണം രാഷ്ട്രീയ പകപോക്കൽ ആണെന്ന് വിവരാവകാശ രേഖയിലൂടെ കൂടുതൽ വ്യക്തമായതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു. സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്നതിലുള്ള വൈരാഗ്യം തീർക്കാൻ ഭരണസ്വാധീനം ഉപയോഗിച്ച് കള്ളക്കേസുകൾ ചമയ്ക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡുമായി ബന്ധപ്പെട്ട സമ്മതപത്രം, റിലേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ പൂർണ്ണമായും യഥാർത്ഥമാണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അവരെ വോട്ടർ പട്ടികയിൽ നിന്നും റേഷൻ കാർഡിൽ നിന്നും പുറത്താക്കാൻ നടത്തിയ ഗൂഢനീക്കങ്ങൾ ഇതോടെ പരാജയപ്പെട്ടതായും സത്യം പുറത്തുവന്നതോടെ എൽ.ഡി.എഫിന്റെ രാഷ്ട്രീയ ഗൂഢാലോചന തുറന്നുകാട്ടപ്പെട്ടതായും ഡി.സി.സി പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറഞ്ഞു.
സ്ത്രീ സംരക്ഷകരുടെ വ്യാജകുപ്പായമണിഞ്ഞ് സ്ത്രീ എന്ന പരിഗണന പോലും നല്കാതെ ജനപ്രതിനിധിയും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ നടത്തുന്ന കുത്സിത പ്രവർത്തനങ്ങളും കഴമ്പില്ലാത്ത ആരോപണങ്ങളും അവസാനിപ്പിക്കുവാൻ എൽ.ഡി.ഫ് നേതൃത്വം പ്രത്യകിച്ച് സി.പി.ഐ നേതാക്കൾ തയ്യാറാകണമെന്ന് ഡി.സി.സി നേതാക്കൾ ആവശ്യപ്പെട്ടു. ശ്രീനാദേവിക്കുഞ്ഞമ്മക്ക് നിയമപരവും ധാർമ്മികവും രാഷ്ട്രീയവുമായ എല്ലാ പിൻതുണയും കോൺഗ്രസ് പാർട്ടി നല്കുമെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലും സാമുവൽ കിഴക്കുപുറവും പറഞ്ഞു.






























