കണ്ണൂർ : കോഴിക്കോട് വിമാനത്താവളത്തിൽ 2.33 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തിരയുന്ന അഴീക്കോട് അഴീക്കൽ സ്വദേശി അർജുൻ ആയങ്കിയുടെ കാർ പോലീസ് എത്തും മുമ്പ് കടത്തി. ആയങ്കിയുടെ ചുവന്ന സ്വിഫ്റ്റ് കാർ അഴീക്കലിലെ കപ്പൽ പൊളിശാല വളപ്പിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് തിരിച്ചിൽ നടത്താൻ പോലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് കാർ കടത്തിയത്. ആയങ്കിയുടെ സംഘം തന്നെയാണ് കാർ കടത്തിയതെന്നാണ് സംശയിക്കുന്നത്.
അതേസമയം രാമനാട്ടുകര സ്വർണക്കടത്തു കേസിൽ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയുമായി ബന്ധമില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സിപിഎം പ്രചാരണത്തിന് ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയിട്ടില്ല. ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ജുലൈ അഞ്ചിന് ജില്ലയിലെ 3800 കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കുമെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.