അങ്കോല: കര്‍ണാടകയിലെ അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ ഇന്ന് കണ്ടെത്താൻ കഴിയുമെന്ന് എം.കെ രാഘവൻ എം.പി.’മേജർ ജനറലെ കണ്ടു സംസാരിച്ചിരുന്നു. ഡ്രോണിന്റെ ബാറ്ററി ഇന്ന് എത്തിക്കുമെന്ന് പറഞ്ഞു. ഡ്രൈവിങ് ടീം ഇന്നത്തും’- അദ്ദേഹം പറഞ്ഞു.’അർജുനെ എങ്ങനെയെങ്കിലും കണ്ടെത്തുക എന്നതായിരുന്നു നമ്മുടെ ആവശ്യം. അതിന് സഹായിക്കുന്ന കർണാടക സർക്കാറിനും മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും എത്രനന്ദി പറഞ്ഞാലും മതിയാവില്ല. എല്ലാ തിരച്ചിലും നടത്തുന്നത് അർജുന് വേണ്ടിയാണ്. സൈന്യവും നേവിയും എം.എൽ.എയും കലക്ടറും പൊലീസ് സൂപ്രണ്ടുമെല്ലാം മുഴുവൻ സമയവും ഇവിടെത്തന്നെയാണ്. മലയാളികളുടെ ഐക്യം അവർക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.അർജുന് വേണ്ടി കേരളം ഒരുമിച്ച് നിൽക്കുന്നു. സ്വാഭാവികമായും അവർക്ക് താൽപര്യം കൂടി. ഇന്ന് ഉച്ചക്ക് മുമ്പ് രക്ഷാദൗത്യം ലക്ഷ്യത്തിലെത്തുമെന്നാണ് അധികൃതർ പറഞ്ഞത്’ – എം.കെ രാഘവൻ പറഞ്ഞു.
കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പത്താംദിനം പുരോഗമിക്കുകയാണ്. അർജുനെ കണ്ടെത്താൻ നാവികസേനയുടെ ഡീപ് ഡൈവേഴ്സ് എത്തിയിട്ടുണ്ട്. ഉച്ചക്ക് ശേഷമാണ് ഡ്രോൺ ഉപയോഗിച്ച് പരിശോധന തുടങ്ങുക.ലോറി ഉയർത്താനുള്ള ക്രെയിൻ ഉൾപ്പടെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ലോറിക്കുള്ളിൽ അർജുൻ ഉണ്ടോയെന്നാണ് ആദ്യം പരിശോധിക്കും.ലോറി പുഴയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. ലോറി ഉയർത്താനായി പുഴയിൽ പ്രത്യേക പ്ലാറ്റ് ഫോം സ്ഥാപിക്കാനാണ് തീരുമാനം. കരയിൽ നിന്ന് 30 മീറ്റർ മാറി അടിത്തട്ടിൽ 15 അടി താഴ്ചയിൽ ലോറിയുണ്ടെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.





























