ന്യൂഡൽഹി : സായുധസേനകളുടെ സംയുക്ത തിയേറ്റർ കമാൻഡിനെ പിന്തുണച്ച് കരസേന മേധാവി ജനറൽ ഉപേന്ദ്രദ്വിവേദി. ഒന്നിലധികം ശത്രുക്കളെ നേരിടേണ്ടി വന്നാൽ തിയേറ്ററൈസേഷൻ മാത്രമാണ് പരിഹാരമെന്ന് കരസേന മേധാവി വ്യക്തമാക്കി. തിയേറ്റർ കമാൻഡ് നടപ്പാക്കുന്നതിൽ വ്യോമസേന മേധാവി നേരത്തെ എതിർപ്പ് ഉയർത്തിയിരുന്നു. ഏറെ നാളായി തുടരുന്ന ചർച്ചകളാണ് മൂന്ന് സേനകളുടെ സംയോജിത തിയേറ്റർ കമാൻഡ്. പൂർണ്ണമായി ഇത് നടപ്പാക്കുന്നതിൽ പ്രയോഗിക കടമ്പകൾ പലതുമുണ്ട്. സംയുക്ത സൈനികമേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്ത് തിയേറ്റർ കമാൻഡിനായുള്ള നടപടികൾ തുടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ വിടവാങ്ങലോടെ ഇത് കാര്യമായി മുന്നോട്ട് പോയില്ല.
മൂന്ന് സേനകളും തമ്മിൽ ഈക്കാര്യത്തിൽ അഭിപ്രായവ്യത്യാസവും കടമ്പയായി. കഴിഞ്ഞമാസം ഇൻഡോറിൽ നടന്ന പ്രതിരോധസെമിനാറിൽ നിലവിള്ളതിനെ തകർത്ത് പുതിയൊരു ഘടന നല്ലതാവില്ലെന്ന് വ്യോമസേന മേധാവി എയർചീഫ് മാർഷൽ എപി സിങ്ങ് അഭിപ്രായപ്പെട്ടിരുന്നു. ഒപ്പം സംയോജിത കമാൻഡിന്റെ പേരിൽ സേനകൾ സമ്മർദ്ദങ്ങൾക്ക് അടിപ്പെടരുതെന്നും വ്യോമസേന മേധാവി പറഞ്ഞു. ഇതിനിടെയാണ് തിയേറ്റർ കമാൻഡിനെ പിന്തുണിച്ച് കരസേന മേധാവി എത്തുന്നത്. കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ തിയേറ്ററൈസേഷൻ യഥാർഥ്യമാവും. അതിന് എത്രസമയം എടുക്കുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഒരു യുദ്ധത്തിൽ ഒരു സേന മാത്രമായി പോരാടാനാകില്ലെന്നും അതിനാൽ ഐക്യകമാൻഡ് അത്യന്താപേക്ഷിതമാണെന്നും ജനറൽ ഉപേന്ദ്രദ്വിവേദി വ്യക്തമാക്കി.





























