ജമ്മു കശ്മീർ : സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ സൈന്യം നാല് ഭീകരരെ വധിച്ചു. മൂന്ന് ദിവസം മുൻപ് ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. തെക്കൻ കശ്മീരിൽ ഇന്ന് നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലിലാണ് സൈന്യം രണ്ട് ഭീകരരെ വധിച്ചത്. ഇതോടെ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ സൈന്യം കശ്മീരിൽ വകവരുത്തിയ തീവ്രവാദികളുടെ എണ്ണം നാലായി.
ശ്രീനഗറിലും അനന്തനാഗിലുമാണ് ഭീകരരുടെ ആക്രമണം നടന്നത്. അനന്തനാഗിൽ ഭീകരരുടെ വെടിയേറ്റ് ഒരു പോലീസുകാരൻ വീരമൃത്യു വരിച്ചു. ജമ്മു കശ്മീർ പോലീസിലെ എഎസ്ഐ മുഹമ്മദ് അഷ്റഫാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിൽ ഒരു നാട്ടുകാരനെയാണ് ഭീകരർ വെടിവെച്ചു കൊന്നത്. റൗഫ് അഹമ്മദാണ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. രണ്ട് സംഭവങ്ങളിലും പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.






























