ദില്ലി : അഗ്നിപഥ് പദ്ധതിക്കെതിരെ ജൻ അധികാർ പാർട്ടി (ലോക്താന്ത്രിക്) അധ്യക്ഷൻ പപ്പു യാദവ്. കേന്ദ്ര സർക്കാർ രാജ്യം കത്തിക്കരുതെന്നും സൈന്യത്തെ വെച്ച് കളിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഉടൻ പിൻവലിക്കണം. പദ്ധതി പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നും വർഗീയ വിഭജനം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും പപ്പു യാദവ് ആവശ്യപ്പെട്ടു. പദ്ധതി പിൻവലിക്കുകയോ, പരിശീലന കാലയളവ് 9 മുതൽ 12 മാസം വരെ വർദ്ധിപ്പിക്കുകയോ, ജോലി ഉറപ്പില്ലാത്തവർക്ക് 25,000 രൂപ പെൻഷൻ നൽകുകയോ ചെയ്യണമെന്ന് പപ്പു യാദവ് ആവശ്യപ്പെട്ടു.
രാജ്യത്തെ കർഷകർക്കും യുവാക്കൾക്കും വേണ്ടി മരിക്കാനും ജയിലിൽ കിടക്കാനും തയ്യാറാണ്. സൈനികർക്ക് നൽകുമെന്ന ഉറപ്പിന്മേൽ സ്വന്തം പെൻഷൻ ഉപേക്ഷിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നാലാം ദിവസവും അഗ്നിപഥ് പ്രതിഷേധം ആളിക്കത്തുകയാണ്. ബിഹാറിൽ വ്യാപകമായി വാഹനങ്ങൾക്ക് തീയിട്ടു. കഴിഞ്ഞ ദിവസം തെലങ്കാനയിൽ പോലീസ് വെടിവെയ്പ്പിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഇന്നലെ പ്രതിഷേധക്കാർ തീയിട്ട ട്രെയിൻ ബോഗിയിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് യാത്രക്കാരൻ മരിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം പ്രതിപക്ഷ കക്ഷികള്‍ ശക്തമാക്കുമ്പോൾ, രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണക്കണമെന്ന് സിപിഎം ആഹ്വാനം ചെയ്തു.