ന്യൂഡൽഹി : അറസ്റ്റു ചെയ്യപ്പെടുന്നയാൾക്ക് കാരണം എഴുതിനൽകണമെന്നത് നിർബന്ധമാണോയെന്ന വിഷയം വിശാലബെഞ്ചിനു വിട്ടേക്കുമെന്ന് സുപ്രീംകോടതി. അറസ്റ്റ് മെമ്മോയിൽ വകുപ്പ് തെറ്റായി എഴുതിയെന്നതിനാൽമാത്രം അറസ്റ്റുതന്നെ റദ്ദാക്കി ജാമ്യം നൽകുന്നത് ശരിയാണോയെന്ന വിഷയമാണ് മേഘാലയയിലെ ‘ഹണിമൂൺ കൊലക്കേസു’മായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിശോധിക്കുക. ബിസിനസുകാരനായ രാജാ രഘുവംശിയെ 2025 മേയിൽ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോനം രഘുവംശിയുടെ ജാമ്യം ശരിവെച്ച മേഘാലയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിലെത്തുകയായിരുന്നു.
ഞെട്ടിക്കുന്ന ഒരു കൊലപാതകക്കേസിൽ അറസ്റ്റ് മെമ്മോയിലെ ടൈപ്പിങ് പിഴവ് ചൂണ്ടിക്കാട്ടി അറസ്റ്റ് റദ്ദാക്കി ജാമ്യം നൽകാൻ സാധിക്കുമോയെന്ന് മേഘാലയ സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചു. അറസ്റ്റ് മെമ്മോയിൽ ഭാരതീയ ന്യായസംഹിതയിലെ 103(1) വകുപ്പിനു പകരം 403 എന്ന വകുപ്പാണ് എഴുതിയിരുന്നത്. ഇത് ടൈപ്പ് ചെയ്തപ്പോഴുള്ള പിഴവാണെന്ന് സർക്കാർ വാദിച്ചു. ടൈപ്പിങ് പിഴവിനെക്കാൾ പ്രാധാന്യം നൽകേണ്ടത് കുറ്റകൃത്യത്തിന്റെ ഗൗരവത്തിനാണ്- മേത്ത വ്യക്തമാക്കി.






























