കൊച്ചി: മേജർ രവിക്കെതിരെ വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ രംഗത്ത്. താൻ ഇറങ്ങിവന്നത് പച്ചക്കറി മാർക്കറ്റിൽ നിന്നല്ലെന്ന മേജർ രവിയുടെ പരാമർശം വിവാദം ആയിരുന്നു. പിന്നാലെയാണ് വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മേജർ രവി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷൻ വ്യക്തമാക്കി. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് അലയടിച്ച വിദ്യാർഥി-യുവജന പ്രക്ഷോഭത്തിനെതിരെ മേജർ രവി രംഗത്തെത്തിയിരുന്നു. സമരം ചെയ്ത വിദ്യാർഥികളെ അപമാനിക്കുന്ന തരത്തിൽ നിരവധി പ്രസ്താവനകളും ഇയാൾ നടത്തി.
ഇതിനിടെ സമരത്തെ അനുകൂലിച്ചും സമരത്തെ അടിച്ചമർത്തുന്ന പോലീസ് നീക്കത്തെ വിമർശിച്ചും മോഹൻലാലിന്റെ മകളായ വിസ്മയ മോഹൻലാൽ പങ്കുവെച്ച പോസ്റ്റിലും മേജർ രവി ഇടപെട്ടു. ഒരു കുട്ടിയെ അടിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയാണ് വിസ്മയ പോസ്റ്റിട്ടതെന്നും അത് കോക്രോച്ച് പാർട്ടിക്ക് ഉള്ള പിന്തുണയായി കാണേണ്ടതില്ലെന്നായിരുന്നു മേജർ രവി പറഞ്ഞത്. എന്നാൽ ഇതിനെതിരെ വ്യാപകവിമർശനം ഉയർന്നു. വിസ്മയയ്ക്ക് വേണ്ടി സംസാരിക്കാൻ മേജർ രവി ആരാണെന്നും അവർക്ക് ചിന്തിക്കാനുള്ള കഴിവുണ്ടെന്നും പലരും ചൂണ്ടിക്കാട്ടി.
ഇതിനിടയിലാണ് പച്ചക്കറി കച്ചവടത്തെയും കച്ചവടക്കാരെയും അപമാനിച്ച് മേജർ രവി സംസാരിച്ചത്. താൻ ഇറങ്ങിവന്നത് പട്ടാളത്തിൽ നിന്നാണ് അല്ലാതെ പച്ചക്കറി മാർക്കറ്റിൽ നിന്നല്ല. അതാരും മറക്കണ്ട എന്നായിരുന്നു മേജർ രവിയുടെ പരാമർശം. നിരവധി പേരാണ് വിവാദ പ്രസ്താവനയിൽ മേജർ രവിക്കെതിരെ രംഗത്തെത്തിയത്. ‘നിലപാടില്ലാത്തവർ എവിടെ നിന്ന് വന്നിട്ടും കാര്യമില്ല, പച്ചക്കറി കച്ചവടം മോശമാണോ, പച്ചക്കറി മാർക്കറ്റ് മോശം സ്ഥലമാണോ, എവിടെ നിന്ന് വന്നാലും വിവരക്കേട് പറഞ്ഞ് നടന്നാൽ ജനങ്ങൾ കളിയാക്കും’ എന്നിങ്ങനെ പോകുന്നു പൊതുജന പ്രതികരണങ്ങൾ.





























