ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള എൽപിജി പൈപ്പ്‌ലൈൻ പദ്ധതിക്ക് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഏഴായിരം കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന ഈ ബൃഹത്തായ പദ്ധതിയിലൂടെ രാജ്യത്തെ എൽപിജി വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഗെയ്‌ലിന്റെ നേതൃത്വത്തിലാണ് ഈ പൈപ്പ്‌ലൈൻ ശൃംഖല വികസിപ്പിച്ചെടുക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി മൂന്ന് പ്രധാന പൈപ്പ്‌ലൈനുകൾക്കാണ് നിലവിൽ അനുമതി ലഭിച്ചിട്ടുള്ളത്.
തെലങ്കാനയിലെ ചാർലപ്പള്ളിയിൽ നിന്ന് മഹാരാഷ്ട്രയിലെ നാഗ്‌പൂരിലേക്കുള്ള 556 കിലോമീറ്റർ പൈപ്പ്‌ലൈനും, ഉത്തർപ്രദേശിലെ ഝാൻസിയെയും ഉത്തരാഖണ്ഡിലെ സിതാർഗഞ്ചിനെയും ബന്ധിപ്പിക്കുന്ന 611 കിലോമീറ്റർ പൈപ്പ്‌ലൈനുമാണ് ഇതിൽ ഉൾപ്പെടുന്നത്. കൂടാതെ മഹാരാഷ്ട്രയിലെ ശിക്രപൂരിനെ ഗോവ, കർണാടകയിലെ ഹുബ്ലി എന്നിവയുമായി ബന്ധിപ്പിക്കുന്ന 633 കിലോമീറ്റർ വരുന്ന മറ്റൊരു പൈപ്പ്‌ലൈനും ഇതിന്റെ ഭാഗമായി നിർമ്മിക്കും.തെലങ്കാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ഗോവ എന്നീ ആറ് സംസ്ഥാനങ്ങളിലൂടെയാണ് ഈ പുതിയ പൈപ്പ്‌ലൈൻ ശൃംഖല കടന്നുപോകുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തുറമുഖ കേന്ദ്രീകൃതമായ ഇറക്കുമതിയിലെ ആശ്രിതത്വം കുറയ്ക്കാനും, ഉപഭോഗ കേന്ദ്രങ്ങളിലേക്ക് എൽപിജി അതിവേഗം എത്തിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






























