ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ചിക്കൻ ബിരിയാണി നൽകാൻ ആലോചന. ആഴ്ചയിൽ ഒരു ദിവസം വിദ്യാർഥികൾക്ക് സ്കൂളുകളിൽ ചിക്കൻ ബിരിയാണി നൽകാനാണ് ആലോചിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് സംസ്ഥാന ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ഈ നിർദേശം വന്നത്. അധ്യാപക സംഘടനാ പ്രതിനിധികളും വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നത്.
വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുമ്പോൾ ഗുണനിലവാരം കൂടിയ അരി പാചകത്തിനായി ഉപയോഗിക്കണമെന്നും ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി നൽണമെന്നും കൂടുതൽ പോഷകപ്രദമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നുമാണ് അധ്യാപകരുടെ സംഘടനാ സർക്കാരിനോട് നിർദേശിച്ചത്. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കും നൽകണമെന്നും അധ്യാപകരുടെ സംഘടന അഭ്യർത്ഥിച്ചു. നിലവിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്. പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഉച്ചഭക്ഷണവും നൽകുന്നുണ്ട്. ഇത് മാറ്റി പ്ലസ് ടു വരെയുള്ള കുട്ടികൾക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകണമെന്നാണ് അഭ്യർത്ഥന.






























