അതിരപ്പിള്ളി : അതിരപ്പിള്ളിയില്‍ വനംവകുപ്പിന്റെ വ്യാജ പരാതിയില്‍ ട്വന്റിഫോര്‍ അതിരപ്പിള്ളി റിപ്പോർട്ടറിനെതിരെ പോലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പോലീസിന്റെ നികൃഷ്ടമായ നടപടിയാണെന്നും മാധ്യമപ്രവർത്തകരോട് ഭീകരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രചാരണം നടത്തുന്നവരാണ് അധികാരത്തിലുള്ളത്. എന്നാൽ ഇവർ മാധ്യമപ്രവർത്തകർക്ക് നേരെ സ്വീകരിക്കുന്നത് കാടൻ സമീപനമാണ്. റൂബിനെതിരായ നടപടി തെറ്റായിപ്പോയെന്നും യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തനം ഭരണഘടന അധിഷ്ഠിതമാണ്. മാധ്യമപ്രവർത്തകർക്കെതിരായ നടപടി ജനാധിപത്യത്തിന് ചേർന്നതല്ല. മാധ്യമപ്രവർത്തകരെ വേട്ടയാടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതുപോലെയുള്ള സംഭവങ്ങൾ കേരളത്തിൽ അടുത്തകാലത്താണ് സംഭവിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
അതിനിടെ റൂബിൻ ലാലിനെതിരായ പ്രതികാര നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പ്രതികരിച്ചു. കാട്ടുപന്നിയുടെ ദൃശ്യം എടുക്കാൻ പോയതിൻ്റെ പേരിലാണ് ക്രൂര മർദനമെന്നും അതിൻ്റെ കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. പോലീസ് ക്രൂരതയിൽ നടപടി ഉണ്ടാവണമെന്നും വനംമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിലും നടപടി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പിന്റെ വ്യാജ പരാതിയില്‍ ട്വന്റിഫോര്‍ അതിരപ്പള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ ലാലിനെ ഇന്നലെ അര്‍ധരാത്രി വീട് വളഞ്ഞായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റൂബിന്‍ ലാലിനെ വനം ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെ വനമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിക്കുന്നതിനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്. റൂബിന്‍ ലാല്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി.