ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേസില്‍ കേന്ദ്രമന്ത്രിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ വിമർശനം.
7 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന മഹാരാഷ്ട്ര പോലീസിന്‍റെ ആവശ്യം തള്ളിയ കോടതി 15,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 30 നും സെപ്റ്റംബര്‍ 13നും പോലീസിന് മുന്നില്‍ ഹാജരാകണം. ജാമ്യത്തിലിറങ്ങിയ നാരായണ്‍ റാണെ മുംബൈയിലെത്തി. അതേസമയം അടുത്ത മാസം രണ്ടിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച് നാരായണ്‍ റാണെയ്ക്ക് നാസിക് പോലീസ് നോട്ടീസ് നല്‍കി. റാണെയുടെ അറസ്റ്റിനെ തുടർന്ന് നിർത്തി വെച്ച ബിജെപിയുടെ ജൻ ആശീർവാദ് യാത്ര മറ്റന്നാൾ പുനരാരംഭിക്കും.