ചെങ്ങന്നൂര്‍ : ജല അതോറിറ്റിയുടെ ജല വിതരണം മുടങ്ങുന്നത് ചെങ്ങന്നൂരില്‍ നിത്യ സംഭവമായി മാറിയിരിക്കുന്നു. മോട്ടോർ തകരാറുകളും പൈപ്പ് പൊട്ടലും ഷട്ടര്‍ വീഴലും മൂലം ദിവസങ്ങളോളം ജലവിതരണം മുടങ്ങുനത് പതിവാണ് ഇവിടെ. കരുനഗപള്ളിയിലാണ് അതോറിറ്റിയുടെ ലെയ്ത്ത് വര്‍ക്കുകള്‍ നടത്തേണ്ടത്, പണികള്‍ തീരാന്‍ ദിവസങ്ങള്‍ എടുക്കാന്‍ ഇതും ഒരു കാരണമാകുന്നു. എം.സി റോഡിലെ ഉള്‍പ്പടെ നഗരത്തിലെ ലൈയിനുകളില്‍ സ്ഥാപിച്ചിരുന്ന വാല്‍വുകളെല്ലാം നീക്കം ചെയ്തതിനാല്‍ പൈപ്പ് പൊട്ടിയാല്‍ പലഭാഗതോട്ടുമുള്ള ജല വിതരണം മുടങ്ങും. വാല്‍വുകള്‍ പുനസ്ഥാപിക്കേണ്ടത് അത്യാവിശ്യമാണ്. തിരുവോണ തലേന്നു മുതൽ കുടിവെള്ളത്തിനു നെട്ടോട്ടമോടുകയാണ് നൂറ്റവൻപാറ നിവാസികൾ.
പ്രദേശത്ത് ജല അതോറിറ്റി വക കുടിവെള്ള പദ്ധതി നിലവിലുള്ളപ്പോഴാണ് ഇവിടത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് കുടിവെള്ളം തേടി കുടവും കലവുമായി നാടു നീളെ അലയേണ്ട ഗതികേടുണ്ടാവുന്നത്. നീണ്ട രണ്ടാഴ്ചയോളം കൂടിവെള്ളമില്ലാതെ ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടിനു താൽക്കാലിക പരിഹാരമായത് അടുത്ത നാളിലായിരുന്നു. മോട്ടോർ തകരാറായതായിരുന്നു കാരണം. എന്നാൽ കാലപഴക്കം മൂലം അടിക്കടി തകരാർ ഉണ്ടാകുന്ന മോട്ടോർ മാറ്റി പകരം പുതിയത് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നതിന് തെളിവാണ് ഇപ്പോൾ വീണ്ടും ആവർത്തിച്ചുണ്ടാകുന്ന മോട്ടോർ തകരാറെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
പുലിയൂർ പഞ്ചായത്ത് നാലാം വാർഡിലുൾപ്പെട്ട കിഴക്കൻ പ്രദേശത്തെയും നഗരസഭ 18, 21 വാർഡുകളിൽപ്പെട്ട താമസക്കാരും ഉൾപ്പെടെ 200 ഓളം കുടുംബങ്ങളാണ് നൂറ്റവൻപാറ പദ്ധതിയെ പ്രധാനമായും ആശ്രയിക്കുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ ഉയർന്ന പ്രദേശമാണിവിടം. ഓട്ടോ തുടങ്ങിയ വാഹനത്തെ ആശ്രയിക്കണമെങ്കിൽ അധിക പണച്ചെലവു താങ്ങാൻ നൂറ്റവൻ പാറ കോളനി പ്രദേശത്തെ പാവങ്ങൾക്കാവില്ല. പൈസ കൊടുത്തു പുറത്തു നിന്ന് വെള്ളം വരുത്തുന്നതിനു ആയിരം ലിറ്ററിന് 450 രൂപയാണ് നിരക്ക്. എങ്കിലും നിലവിലെ പ്രതിസന്ധിക്കു പരിഹാരമെന്നോണം വില കൊടുത്തു വാങ്ങാൻ നാട്ടുകാർ നിർബന്ധിതമാവുന്നുണ്ട്.