തൃശ്ശൂര്‍: ഉപഭോക്തൃത കോടതി വിധി പാലിക്കാത്തതിനെ തുടര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജ്ജിയില്‍ തൃശൂർ കുറുപ്പം റോഡിലുള്ള ഫ്രിഡ്ജ് ഹൗസ് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ, കൊച്ചി ഇടപ്പള്ളിയിലെ എൽ ജി ഇലക്ട്രോണിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവര്‍ക്കെതിരെ ഡി.ജി.പി മുഖേന അറസ്റ്റ് വാറണ്ട് അയക്കുവാൻ തൃശ്ശൂര്‍ ഉപഭോക്തൃത കോടതി ഉത്തരവിട്ടു. തൃശൂർ കട്ടിളപൂവ്വം വെട്ടിക്കാട്ടിൽ വീട്ടിൽ സുഭാഷ്.വി.എം.ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. എൽഇഡി ടി വി വാങ്ങി തകരാറിലായതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടിവി ഒരു മാസത്തിനുള്ളിൽ മാറ്റി നൽകുവാനും, അപ്രകാരം ചെയ്യാതിരുന്നാല്‍ ടി.വിയുടെ വിലയായ 67250 രൂപയും 12% പലിശയും നൽകുവാനും വിധിയായിരുന്നു.
വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് വീണ്ടും സുഭാഷ് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികൾക്ക് ഡി ജി പി മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവിടുകയായിരുന്നു. പലതവണ വാറണ്ട് പുറപ്പെടുവിച്ചിട്ടും എതിർകക്ഷികളെ പോലീസ് അറസ്റ്റ് ചെയ്തില്ല. 2026 ഏപ്രിൽ 19നാണ് തുടർ നടപടിക്കായി കേസ് പരിഗണിക്കുന്നത്. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷയും പിഴയും വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.





























