ജയ്പുര്‍ : കഴിഞ്ഞ ദിവസം ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ച അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. രാജസ്ഥാനിലെ ഉദയ്പുരിലെ നീര്‍ജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അട്ടാരിയെ വിജയം ആഘോഷിച്ചതിന്‍റെ പേരിൽ നേരത്തേ സ്‌കൂള്‍ മാനേജ്‌മെന്‍റ് പിരിച്ചുവിട്ടിരുന്നു.
ഞങ്ങൾ ജയിച്ചു എന്ന അടിക്കുറിപ്പോടെ പാകിസ്താനി താരങ്ങളുടെ ചിത്രം അവർ വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയിരുന്നു. അധ്യാപികയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. അധ്യാപികയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട എബിവിപി പ്രവർത്തകർ സ്കൂളിന് മുന്നിൽ പ്രതിഷേധസമരം നടത്തിയിരുന്നു.
സംഭവത്തിന്റെ പേരില്‍ അധ്യപികയ്‌ക്കെതിരേ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ 153-ാം വകുപ്പ് പ്രകാരം കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രകോപനത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് അംബ മാത പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ നര്‍പാത് സിങ് അറിയിച്ചിരുന്നു.