ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വസതിയിലെ ഇഡി റെയ്ഡിൽ വിമർശനവുമായി അരവിന്ദ് കേജ്‍രിവാൾ. ഇഡി റെയ്ഡിനു പിന്നിൽ ബിജെപി-കോൺഗ്രസ് ബന്ധം സംശയിക്കുന്നു. പ്രതിപക്ഷ പാർട്ടികളെ ദുർബലപ്പെടുത്താൻ ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. കോൺഗ്രസ് നിഷ്ക്രിയത്വത്തിൽ പരാതി ഉയർന്നതിനു പിന്നാലെയാണ് ഇഡി റെയ്ഡെന്നും അദ്ദേഹം ആരോപിച്ചു.റെയ്ഡ് രാഷ്ട്രീയ വേട്ടയെന്ന് സിപിഐ പ്രതികരിച്ചു. പ്രതികാര ബുദ്ധിയോടെയുള്ള നടപടിയെന്ന് സിപിഐ നേതാവ് ഡി.രാജ പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗം ചെയ്യുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമെന്ന് ഇപ്പോഴത്തെ സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയന്‍റെ കണ്ണൂരിലെ വീട്ടിലും മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലുമാണ് ഇഡിയുടെ പരിശോധന നടന്നത്. കണ്ണൂരിലെ പരിശോധന അഞ്ച് മണിക്കൂർ നീണ്ടു. ഇരു സ്ഥലങ്ങളിൽ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്നാണ് ഇഡിയുടെ സെർച്ച് റിപ്പോർട്ട്. ഇഡി റെയ്ഡറിഞ്ഞ് നിരവധി പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. നടന്നത് സംഘപരിവാറിന്‍റെ രാഷ്ട്രീയ വേട്ടയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.






























