ഹരിപ്പാട് : ദേശീയപാതയുടെ നടുക്കുനിന്ന് 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിൽ ആശങ്ക. കേരളത്തിൽ 45 മീറ്ററാണ് ദേശീയപാതയുടെ വീതി. നടുക്കുനിന്നു വശങ്ങളിലേക്കുള്ള അകലം 22.5 മീറ്റർ. കോടതിയുത്തരവനുസരിച്ച് ഇതിനു പുറത്ത് 17.5 മീറ്റർ മാറിയേ വീടു നിർമിക്കാൻ അനുമതി ലഭിക്കൂ. കച്ചവടസ്ഥാപനങ്ങൾക്ക് 52.5 മീറ്റർ അകലം വേണ്ടിവരും. പുതിയ സ്ഥാപനങ്ങൾക്കു ലൈസൻസ് നൽകുമ്പോഴും നിലവിലെ ലൈസൻസ് പുതുക്കുമ്പോഴും ബാധകമാകുന്ന വിധത്തിലാണു വിധി. ഏപ്രിൽ 26-നാണ് ഇതുസംബന്ധിച്ച ഇടക്കാലവിധിയുണ്ടായത്.
സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, ഡി.ജി.പി., ദേശീയപാത അതോറിറ്റി അധികൃതർ തുടങ്ങിയവർക്ക് ഉത്തരവിന്റെ പകർപ്പു കൈമാറാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ആക്ഷേപമുണ്ടെങ്കിൽ നൽകാനും ബന്ധപ്പെട്ടവരോട് നിർദേശിച്ചിരുന്നു. സംസ്ഥാനത്ത് ദേശീയപാതയിൽനിന്ന് ഏഴു മീറ്റർ മാറിയാണ് നിർമാണാനുമതി നൽകുന്നത്. പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ ദേശീയപാത അതോറിറ്റിയിൽനിന്ന് ആക്സസ് പെർമിറ്റ് (വഴിയവകാശം) വാങ്ങുകയും വേണം. ഇടക്കാല ഉത്തരവു നടപ്പായാൽ ദേശീയപാതയോരത്തെ നിർമാണം നിലയ്ക്കും. മറ്റു സംസ്ഥാനങ്ങളിൽ 60 മീറ്ററാണ് ദേശീയപാതയുടെ വീതി.
മധ്യഭാഗത്തുനിന്ന് വശങ്ങളിലേക്കു 30 മീറ്ററുണ്ടാകും. അതിനാൽ അവിടെ ദേശീയപാതയിൽനിന്നു 10 മീറ്റർ മാറി വീടുപണിയാം. സംസ്ഥാനത്ത് വീതി 45 മീറ്ററാണെന്നതിനാൽ ദൂരപരിധിയിലെ ഇളവിന് അർഹതയുണ്ട്.





























