തിരുവനന്തപുരം : മയക്കുമരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻഖാൻ ഇന്ന് വൈകീട്ട് ജയിൽ മോചിതനായേക്കും. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിൽ ഹാജരാകണമെന്നതടക്കമുള്ള 14 കർശന വ്യവസ്ഥകളിലാണ് ആര്യന് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
‘കേസ് സംബന്ധിച്ച് മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്താൻ പാടില്ല. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. ഇതോടൊപ്പം ഒരു ലക്ഷം രൂപ കെട്ടി വെയ്ക്കണമെന്നിങ്ങനെയാണ് ജാമ്യവ്യവസ്ഥകൾ. ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാം.
നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയാൽ ഇന്ന് വൈകീട്ട് തന്നെ ആര്യന്റെ ജയിൽ വാസം അവസാനിക്കും.
22 ദിവസമായി ആര്യൻ ആർതർ റോഡ് ജയിലിലാണ്. ആര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബാസ് മാർച്ചൻ്റിനും ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അർബാസ് മർച്ചന്‍റിനെ അച്ഛൻ അസ്ലം മർച്ചന്‍റ് ജയിലിലെത്തി കണ്ടു. ആര്യൻ ഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് ഹൈക്കോടതിയിൽ ഹാജരായത്. ആര്യനിൽ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.
23-കാരനായ ആര്യൻ ഖാൻ ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലായത്. മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യൻ മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്സാപ്പ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് വാദിച്ചത്.