തിരുവനന്തപുരം : ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹനവ്യൂഹവും സുക്ഷാക്രമീകരണങ്ങളും ആവശ്യമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. എസ്കോർട്ടും പൈലറ്റും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്ന് പോലീസ് നിലപാടെടുത്തു. തനിക്കായി പുതിയ കാറ് വേണ്ടെന്നാണ് സതീശൻ നിർദേശം നൽകിയിരിക്കുന്നത്. പുതിയ കാർ വാങ്ങിയാൽ ഭരണ സംവിധാനത്തിന് കൊടുക്കുന്ന തെറ്റായ സന്ദേശമാണ്. കാരണം അത്രയും സാമ്പത്തിക നില മോശമായ സമയത്ത് നമ്മൾ ചില മാതൃകകൾ സൃഷ്ടിക്കണം. ഉള്ള കാർ ഏതാണോ അത് ഉപയോഗിക്കും ഏത് കാറാണോ എടുക്കും കളർ നോക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
കിഫ് ഹൌസിൽ നിന്ന് സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലേക്കുള്ള മൂന്നര കിലോമീറ്റർ പിണറായി പാഞ്ഞുപോയിരുന്നത് വാഹന കൂട്ടങ്ങളുമായാണ്. കോൺവോയ് കടന്ന് പോകുമ്പോൾ ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ജനങ്ങളെ വലയ്ക്കുന്നെന്ന പരാതിയും വ്യാപകമായിരുന്നു. ഭരണം വിഡി സതീശനിലേക്കെത്തുമ്പോൾ ആദ്യ പൊളിച്ചെഴുത്ത് ഈ സംവിധാനത്തിലാണ്. ഏറിപ്പോയാൽ ഒരു പൈലറ്റും എസ്കോട്ടും. അതിനപ്പുറമൊരു സുരക്ഷയുടേയും ആവശ്യം ഇല്ലെന്നും അകമ്പടി വാഹനങ്ങൾ എണ്ണം കുറക്കണമെന്നും ഉള്ള കർശന നിർദ്ദേശം പോലീസിനുണ്ട്.
മുഖ്യമന്ത്രിക്ക് നൽകേണ്ട സുരക്ഷ പോലിസ് ചുമതലയായതിനാൽ എസ്കോർട്ടും പൈലറ്റുമുള്‍പ്പെടെ പൂർണമായും പിൻവലിക്കാനാകില്ലെന്ന് ഇൻറലിജൻസ് മേധാവി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കാതെയുള്ള പുതിയ സുരക്ഷ ക്രമീകരണങ്ങളൊരുക്കാൻ എല്ലാ ജില്ലാ പോലിസ് മേധാവിമാർക്കും എഡിജിപിക്ക് നിർദ്ദേശം നൽകി. പൈലറ്റ് വാഹനവും ഡിവൈഎസ്പിയുടെ വാഹനവും രണ്ട് എസ്കോർട്ടും മാത്രമാകണം ഇനി വാഹന വ്യൂഹം. നേതാക്കളുടെതടക്കം മറ്റ് വാഹനങ്ങള്‍ വിഐപി ക്രമീകരണത്തിന് പുറത്തുമാത്രം.





























