ടെൽ അവീവ്: യുകെയ്ക്കെതിരെ കടുത്ത വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുകെയെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൺ’ എന്ന് വിശേഷിപ്പിച്ച നെതന്യാഹു ആണവായുധമുള്ള ആദ്യ ഇസ്ലാമിക രാജ്യമാകാൻ യുകെയ്ക്ക് പ്രാപ്തിയുണ്ടെന്നും പറഞ്ഞു. ഇസ്രായേലിനോടുള്ള സമീപനത്തിൽ മാറ്റമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഇസ്രായേലിലെ ആർമി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ മകനും മാധ്യമപ്രവർത്തകനുമായ റാൻഡോൾഫ് ചർച്ചിൽ വർഷങ്ങൾക്ക് മുൻപ് ഇസ്രായേലിനെക്കുറിച്ച് നല്ല രീതിയിൽ വാർത്തകൾ നൽകിയതിനെ നെതന്യാഹു അഭിനന്ദിച്ചു. എന്നാൽ ഇന്നത്തെ ബ്രിട്ടനിലെ അവസ്ഥ ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്നത്തെ ബ്രിട്ടനിൽ നിങ്ങൾക്കിത് കാണാൻ കഴിയില്ല അതിനെ ഇപ്പോൾ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ’ എന്നാണ് വിളിക്കുന്നത്”- നെതന്യാഹു കുറ്റപ്പെടുത്തി.
ബ്രിട്ടനെ മാത്രം ഇങ്ങനെ കുറ്റപ്പെടുത്തുന്നത് നീതിയല്ലെന്നും യൂറോപ്പ് മുഴുവൻ ഇപ്പോൾ ഇങ്ങനെ തന്നെയല്ലേ എന്നും അവതാരകൻ ചോദിച്ചപ്പോൾ അതെ പക്ഷേ ആണവായുധങ്ങളുള്ള ആദ്യത്തെ ഇസ്ലാമിക രാജ്യം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ ആയിരിക്കുമെന്ന് ആരോ പറഞ്ഞത് നിങ്ങൾക്കറിയാമല്ലോ എന്നാണ് നെതന്യാഹുവിൻ്റെ മറുപടി.





























