തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഒരു സ്ഥലത്തും ബസ് സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല. സ്റ്റേജ് ക്യാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂവെന്നും എംവിഡി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആറുവരി ദേശീയപാതയുടെ പ്രവർത്തി പല സ്‌ട്രെച്ചുകളിലും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അത്തരം സ്‌ട്രെച്ചുകൾ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുമുണ്ട്. എന്നാൽ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുള്ള അത്തരം ഭാഗങ്ങളിൽ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നതായും യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതായും നിരവധി പരാതികൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന നിരവധി യാത്രക്കാർക്ക് ഹൈവേയിൽ നിന്നും പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നതായും പലപ്പോഴും കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായും പരാതികൾ ലഭിക്കുന്നുണ്ട്. ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ല ഒരു സ്ഥലത്തും ബസ് സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല. ആയതിനാൽ സ്റ്റേജു ക്യാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. സർവീസ് റോഡ് ഒഴിവാക്കി ആറുവരിയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.






























