ഗുവാഹത്തി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥി പ്രതിഷേധത്തിൽ അസം മന്ത്രി കേശബ് മഹന്തയുടെ മകൾ പങ്കെടുത്ത വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനുപിന്നാലെ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച മകളുടെ പേരിൽ മന്ത്രിക്ക് നേരെ വ്യാപകമായ സൈബർ ആക്രമണങ്ങളും ട്രോളുകളും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ തന്റെ കാബിനറ്റ് സഹപ്രവർത്തകനായ കേശബ് മഹന്തയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മന്ത്രിയുടെ മകൾ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ കേശബ് മഹന്തയെ ആക്രമിക്കുകയോ ട്രോളുകയോ ചെയ്യരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഒരു മകൾക്ക് അവളുടെ പിതാവിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം തന്നെ പിന്തുടരണമെന്ന് നിർബന്ധമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടികൾ പ്രായപൂർത്തിയായ ശേഷം അവരുടെ തീരുമാനങ്ങളെയും പ്രവൃത്തികളെയും മാതാപിതാക്കളുമായി കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നാളെ എന്റെ മകൻ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോൾ, എനിക്ക് വ്യക്തിപരമായി താത്പര്യമില്ലാത്ത ഒരാൾക്ക് വേണ്ടി അവൻ കോടതിയിൽ വാദിച്ചേക്കാം. കുട്ടികൾ മുതിർന്നവരായിക്കഴിഞ്ഞാൽ, അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കാൻ പാടില്ല – ഹിമന്ത ബിശ്വ ശർമ പറഞ്ഞു.





























