ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് സിജെപി. പോലീസ് യൂണിഫോമിലല്ലാതെ അക്രമം അഴിച്ചുവിട്ടവരെ പറ്റിയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ക്രിമിനൽ കേസുകളിൽ പ്രതികളായവരും ലാത്തിയുമായി മർദിക്കാനെത്തിയതായാണ് വിവരം. നെയിം ബോർഡ് വയ്ക്കാതെ യൂണിഫോം ധരിച്ചെത്തിയവരും വിദ്യാർഥികളെ മർദിക്കുകയുണ്ടായി. ആണി തറപ്പിച്ച ലാത്തിയുമായി മർദിക്കാൻ എത്തിയവരെയും കണ്ടെത്താൻ സിജെപി ശ്രമിക്കുന്നുണ്ട്. പ്രതിഷേധിക്കാനെത്തിയവരുടെ മുഖത്തടിച്ച സത്യം പണ്ഡിറ്റിനെ കണ്ടെത്തി കേസെടുക്കണമെന്ന് ടിഎംസി ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ ഏഴ് തവണ റാപ്പിഡ് ആക്ഷൻ ഫോഴ്സ് പെല്ലറ്റ് പ്രയോഗിച്ചെന്നാണ് റിപ്പോർട്ടുകൾ.
അഞ്ച് തവണ പ്രതിഷേധക്കാർക്ക് നേരെയും രണ്ട് തവണ നിലത്തേക്കും വെടിയുതിർക്കുകയുണ്ടായി. കൊണോട്ട് പ്ലേസിൽ വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് പ്രയോഗം നടത്തിയത്. ഈ ആക്രമണങ്ങളിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ഉദ്യോഗസ്ഥനെതിരെ സിആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





























