ചെന്നൈ : ‘ഹിന്ദു ഭീകരത’ എന്ന പ്രയോഗം അനുചിതമാണെങ്കിലും അതിനെ വിദ്വേഷപരാമർശമോ കുറ്റകരമോ ആയി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഹിന്ദു ഭീകരർക്കെതിരേ ഒന്നിക്കണമെന്ന് ആഹ്വാനംചെയ്തതിന് ദ്രാവിഡർ കഴകം നേതാവിന്റെ പേരിലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയുടെ ഉത്തരവ്. ഏകീകൃത വ്യക്തിനിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഹിന്ദുഭീകരരാണെന്നും ഹിന്ദു ഭീകരതയെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ആഹ്വാനംചെയ്തതിനാണ് അഭിഭാഷകനും ദ്രാവിഡർ കഴകം നേതാവുമായ എസ്. കുമാരദേവനെതിരേ തമിഴ്‌നാട്ടിലെ പുളിയന്തോപ്പ് പോലീസ് കേസെടുത്തത്.
2017-ലായിരുന്നു സംഭവം. സംഘർഷത്തിന് വഴിവെക്കുന്ന വിധത്തിൽ പ്രകോപനകരമായ പരാമർശങ്ങൾ നടത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുമാരദേവൻ കോടതിയെ സമീപിക്കുകയായിരുന്നു. “ഹിന്ദുഭീകരതയെന്ന പ്രയോഗം അനുചിതമാണ്. പക്ഷേ, അത്തരമൊരു പരാമർശത്തിന്റെ തുടർച്ചയായി അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കലാപത്തിന് വഴിയൊരുക്കുന്ന പ്രകോപന പരാമർശങ്ങൾ നടത്തിയെന്നു പറഞ്ഞ് കേസെടുക്കാനാവില്ല. 2017-ൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ 2026-ൽ നിയമനടപടി തുടരുന്നതിൽ കാര്യവുമില്ല” -ജസ്റ്റിസ് ഭരത ചക്രവർത്തി വ്യക്തമാക്കി.





























