കലഞ്ഞൂര്‍ : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പാറമടകളില്‍ കെട്ടികിടക്കുന്ന വെള്ളം ജലബോംബുകളായി മാറുന്നു. രണ്ടേക്കറിലധികം വിസ്തൃതിയുള്ള പാറക്കുളങ്ങളാണ് കലഞ്ഞൂരിലെ പല പാറമടകളിലുമുള്ളത്. അനുവദനീയമായ അളവില്‍ പാറ പൊട്ടിച്ചുമാറ്റിയതിന് ശേഷം ഭൂമിക്കടിയിലേക്കുള്ള പാറ കുഴിമടയെന്ന പേരില്‍ തുരന്നെടുക്കുമ്പോഴാണ് ഇത്തരം പാറക്കുളങ്ങള്‍ രൂപപ്പെടുന്നത്. ഇവിടെ കെട്ടികിടക്കുന്ന വലിയ അളവിലുള്ള ജലം പിന്നീട് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്ന ജലബോംബുകളായി മാറുന്നു. ഇത്തരം കുളങ്ങള്‍ ശക്തമായ മഴയില്‍ തകര്‍ന്നാല്‍ ഒരു വലിയ പ്രദേശം മുഴുവന്‍ നിമിഷങ്ങള്‍ കൊണ്ട് നശിപ്പിക്കുവാനുള്ള ശേഷി ഇതിലെ ജലത്തിനുണ്ടാകും.
പാറക്കുളങ്ങളില്‍ കെട്ടിക്കിടക്കുന്ന ഈ വലിയ ജലശേഖരം പുറത്തേക്ക് ഒഴുകുവാന്‍ യാതൊരു വഴിയുമില്ലാതെയാണ് കുളങ്ങളില്‍ കെട്ടികിടക്കുന്നത്. പാറ പൊട്ടിച്ച് മാറ്റിയ ഭാഗത്തെ വിള്ളലുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുകുവാനും കുളങ്ങള്‍ തകരുവാനുമുളള സാധ്യത വളരെയധികമാണ്. വര്‍ഷങ്ങളായി ഇത്തരം കുഴിമടകളില്‍ വലിയ ജലശേഖരം നിലനിന്നിട്ടും പരിസ്ഥിതി പ്രവര്‍ത്തകരോ ബന്ധപ്പെട്ട അധികാരികളോ ഇതിനെതിരെ ശബ്ദിച്ചുകണ്ടിട്ടില്ല. പാറമട മുതലാളിമാരുടെ കയ്യിലുള്ള പണമാണ് ഇവരുടെ വായ മൂടിക്കെട്ടുന്നത് എന്നതാണ് സത്യം. ഇത്തരം പാറമടകളില്‍ ഒരു അപകടമോ ദുരന്തമോ നടന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അത് എല്ലാവരും മറക്കുകയും ചെയ്യും.
കലഞ്ഞൂര്‍ പഞ്ചായത്തിലെ പോത്തുപാറ, മുറിഞ്ഞകല്‍ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ പാറമടകളില്‍ ഒരു ദിവസം ഒരു നിശ്ചിത അളവില്‍ കൂടുതല്‍ പാറ പൊട്ടിക്കുവാനോ വില്‍ക്കുവാനോ അനുവാദമില്ല. എന്നാല്‍ നല്‍കിയിരിക്കുന്ന പാസ്സിന്റെ ഇരട്ടിയില്‍ അധികം ലോഡുകള്‍ ഇവിടെ നിന്നും പല സ്ഥലങ്ങളിലേക്ക് വില്‍ക്കുകയും അനുവദിച്ചിട്ടുള്ളതില്‍ അധികം പാറ പൊട്ടിക്കുകയും ചെയ്യുന്നതായാണ് വിവരം. പാറ പൊട്ടിക്കുവാനായി ശേഖരിച്ചുവെയ്ക്കുന്ന സ്ഫോടകവസ്തുകളുടെ അളവിലും കൃത്യമായ കണക്കുകള്‍ വേണമെന്നാണ് നിബന്ധന. എന്നാല്‍ ഇതിനൊന്നും യാതൊരുവിധ പരിശോധനകളും പാറമടകളില്‍ അധികൃതര്‍ നടത്തുന്നുമില്ല.































