തൃശ്ശൂർ : നഗരത്തിലെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന അന്തർസംസ്ഥാന മോഷ്ടാവിനെ പോലീസ് പിടികൂടി. അസം സ്വദേശിയായ 19 വയസ്സുകാരൻ മഹേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ ഫെബ്രുവരി, മെയ് മാസങ്ങളിലായാണ് പ്രതി മോഷണങ്ങൾ നടത്തിയത്. ഫെബ്രുവരി മാസത്തിൽ ഡിഐജി ഓഫീസിന് സമീപമുള്ള ഈ ക്ഷേത്രത്തിലാണ് ആദ്യം മോഷണം നടന്നത്. മാരിയമ്മൻ ക്ഷേത്രത്തിൽ നിന്ന് നാല് ഭണ്ഡാരങ്ങളിൽ നിന്നും മേശയിൽ നിന്നുമായി ഏകദേശം 15,000 രൂപ പ്രതി കവർന്നു. നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്ന് 11,000 രൂപയും 10,000 രൂപ വിലവരുന്ന മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്.
ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളെ തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയത്. പ്രതിയുടെ പേരിൽ നേരത്തെ തന്നെ തിരുവനന്തപുരം, തൃശ്ശൂർ എന്നീ ജില്ലകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.






























