ചെന്നൈ: ജോലി വിട്ടതിന്റെ ദേഷ്യത്തിൽ തമിഴ്‌നാട്ടിൽ അസം സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതി ജോലിക്ക് നിന്നിരുന്ന ഇഷ്ടികക്കളത്തിന്റെ ഉടമയും കൂട്ടാളികളും ചേർന്നാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ മൂവർക്കുമെതിരെ കേസെടുത്തു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. അസം സ്വദേശിനിയെയും ഭർത്താവിനെയും പ്രതി തന്റെ ഇഷ്ടികക്കളത്തിൽ ജോലിക്കായി എത്തിച്ചതായിരുന്നു. പിന്നീട് ഇരുവരും ജോലി വിടാൻ തീരുമാനിക്കുകയും അവിടെ നിന്ന് പോകാൻ തീരുമാനിക്കുകയും ചെയ്തു.
ഇതറിഞ്ഞ പ്രതി രണ്ട് പേരെക്കൂടി വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെ പണം നൽകിയതിനെച്ചൊല്ലി ഇരുഭാഗവും തമ്മിൽ തർക്കമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ശേഷം മൂവരും ചേർന്ന് അസം സ്വദേശിനിയെയും ഭർത്താവിനെയും വിജനമായ ഒരു പ്രദേശത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ഭർത്താവിനെ ക്രൂരമായി മർദിക്കുകയും യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പേർക്കെതിരെയും പോലീസ് കേസെടുത്തു.





























