ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ 31 പേരുടെ സ്ഥാനാർഥി പട്ടികക്ക് അംഗീകാരം. പാലക്കാട്, തൃപ്പൂണിത്തറ, പെരുമ്പാവൂർ ഒഴികെയുള്ള മണ്ഡലങ്ങളിലെ സിറ്റിംഗ് എം.എൽ.എമാർ പട്ടികയിൽ ഇടം നേടി. ആദ്യ പട്ടികയിൽ എം.പിമാർ ഇല്ലെന്ന് മധുസൂദനൻ മിസ്ത്രി പറഞ്ഞു. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ഡൽഹിയിലെ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ആദ്യ പട്ടികക്ക് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകിയത്.
31 പേരുകളാണ് ആദ്യ പട്ടികയിൽ ഉള്ളത്. തൃപ്പൂണിത്തറ, പാലക്കാട്, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങൾ ഒഴികെ 19 സിറ്റിങ് എം.എൽ.എമാരും ആദ്യപട്ടികയിൽ ഇടം നേടി. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ ആദ്യ പട്ടികയിൽ പരിഗണിച്ചിട്ടില്ല. എൽദോസിനെതിരേ എഐസിസിക്ക് നേരിട്ട് പരാതി ലഭിച്ചതോടെയാണ് തീരുമാനം രണ്ടാം ഘട്ടത്തിലേക്ക് മാറ്റിവെച്ചത്. ആദ്യ പട്ടികയിൽ എം.പിമാർ ഇല്ലെന്ന് മധുസൂധൻ മിസ്ത്രി വ്യക്തമാക്കി. 13 ന് ചേരുന്ന രണ്ടാംഘട്ട സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ ബാക്കി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളിൽ തീരുമാനമെടുക്കും.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ പട്ടിക പുറത്തുവിടാനാണ് നീക്കം. ഒറ്റ പേരുകളിലേക്ക് എത്തിയ മണ്ഡലങ്ങൾ കൊടുങ്ങല്ലൂർ – ഒ.ജെ ജനീഷ്, തൃത്താല – വി.ടി ബൽറാം, കൊയിലാണ്ടി – പ്രവീൺ കുമാർ, ചിറ്റൂർ – സുമേഷ് അച്യുതൻ, വട്ടിയൂർക്കാവ് – കെ.മുരളീധരൻ, കൊട്ടാരക്കര – ഐഷ പോറ്റി, തരൂർ – കെ.സി സുബ്രഹ്മണ്യം, കുന്നത്തുനാട് – വി.പി സജീന്ദ്രൻ, പൊന്നാനി – നൗഷാദ് അലി, നാദാപുരം – കെ.എം അഭിജിത്ത്, മണലൂർ – ടി.എൻ പ്രതാപൻ, കൊല്ലം – ബിന്ദു കൃഷ്ണ.
































