വാഷിങ്ടൺ : ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ തകർക്കാൻ ഇനി കാര്യമായ സൈനിക ലക്ഷ്യങ്ങളൊന്നും ബാക്കിയില്ലെന്നും ലക്ഷ്യമിട്ടതിനേക്കാൾ വേഗത്തിൽ നാശനഷ്ടങ്ങൾ വരുത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ മാധ്യമമായ ‘Axios’-ന് നൽകിയ പ്രത്യേക ഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. “എപ്പോൾ വേണമെങ്കിലും ഈ യുദ്ധം അവസാനിപ്പിക്കാൻ എനിക്ക് കഴിയും, അത് ഉടൻ അവസാനിക്കുകയും ചെയ്യും,” ട്രംപ് പറഞ്ഞു. ആറാഴ്ച നീണ്ടുനിൽക്കുമെന്ന് കരുതിയ സൈനിക നടപടി രണ്ടാഴ്ച പിന്നിടുമ്പോൾ തന്നെ നിശ്ചയിച്ച സമയപരിധിയേക്കാൾ മുന്നിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേലിനും അമേരിക്കയ്ക്കും മാത്രമല്ല, മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും ഇറാൻ ഭീഷണിയായിരുന്നു. കഴിഞ്ഞ 47 വർഷമായി അവർ ചെയ്ത കാര്യങ്ങൾക്കുള്ള തിരിച്ചടിയാണ് ഇപ്പോൾ നേരിടുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ സൈനിക ശേഷിയും ആണവ പദ്ധതികളും തകർക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച ആക്രമണം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴാണ് ട്രംപിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ. ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ തകർന്നുവെന്നും ഇനി വലിയ ആക്രമണങ്ങളുടെ ആവശ്യമില്ലെന്നുമാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന.






























