ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി നിർണയത്തിലും, പ്രചാരണത്തിലും പാളിച്ചകൾ പറ്റിയെന്ന് തുറന്നുസമ്മതിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പാർട്ടിയിലെ എല്ലാവരും സ്വയം വിമർശനം നടത്തണം എന്നും അദ്ദേഹം പറഞ്ഞു. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും, തിരുത്തൽ നടപടികൾ എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക സംസ്ഥാന സമിതിയാണെന്നും എം എ ബേബി വ്യക്തമാക്കി. രാജ്യതലസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് എംഎ ബേബി ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയത്. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടും എം എ ബേബി പ്രതികരിച്ചു. വിവാഹം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും പങ്കാളികള്‍ ഉണ്ടാകുമെന്നും അവര്‍ ആ ബന്ധത്തിന്റ പേരിലും അറിയപ്പെടുകയാണെന്നും എം എ ബേബി പറഞ്ഞു.
പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎമ്മില്‍ നിന്ന് ജനം കൂടുതല്‍ ധാര്‍മ്മികത ആവശ്യപ്പെടുന്നുണ്ട് എന്നും എംഎ ബേബി പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഏതെങ്കിലും ഒരു മണ്ഡലത്തിന്റെ കാര്യം പറയാന്‍ കഴിയില്ല. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക് ആണോ വീഴ്ച എന്ന് ചോദിച്ചാല്‍, വ്യക്തികള്‍ ചേര്‍ന്ന പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചു എന്ന് പറയാം. ഓരോ അംഗത്തിനും വീഴ്ച വന്നു. പാര്‍ട്ടിക്ക് പല തലത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായി. ഏതെങ്കിലും വ്യക്തി എന്നല്ലെന്നും എം എ ബേബി പറഞ്ഞു. പ്രചാരണം നയിച്ച ആളുകള്‍ക്ക് തെറ്റുപറ്റി എന്ന് സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഇല്ല. മറ്റ് കാര്യങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നും എംഎ ബേബി വ്യക്തമാക്കി.





























