കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ ഹൈക്കോടതിയിൽ വീണ്ടും മാപ്പപേക്ഷയുമായി വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ്. കോടതി നിർദേശപ്രകാരമാണ് പുതിയ സത്യവാങ്മൂലം. ആദ്യ ഉത്തരവിലെ ഭാഷ അനുചിതമെന്നും പിഴവ് അംഗീകരിക്കുന്നെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹർജി നാളെ പരിഗണിക്കും. അഡ്വക്കേറ്റ് ജനറലാണ് ആദ്യ ഉത്തരവിലെ പിഴവ് ശ്രദ്ധയിൽപെടുത്തിയത്. ആദ്യ ഉത്തരവിലെ ഭാഷ അനുചിതവും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും പിഴവ് അംഗീകരിക്കുന്നുവെന്നും ബിജു പറഞ്ഞു. ഇതാണോ നിരുപധിക മാപ്പ് അപേക്ഷ എന്ന് ചോദിച്ച കോടതി സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി കെ ബിജുവിന്റെ ആദ്യ മാപ്പപേക്ഷ തള്ളുകയായിരുന്നു.
കേസിൽ വിവാദ പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കിയ സംഭവത്തിയലാണ് മാപ്പാപേക്ഷ നൽകിയിരുന്നത്. ഉദ്യോഗസ്ഥർ സർക്കാരിന്റെ ആയുധമാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. കോടതിയ്‌ക്കെതിരെ പരാമർശം നടത്തിയാൽ ഒരു സർക്കാരിനും സംരംക്ഷിക്കാനാകില്ല. ഉദ്യോഗസ്ഥർ ജനങ്ങളെയാണ് സേവിക്കേണ്ടത്. ഉത്തരവ് ഇറക്കുമ്പോൾ അക്കാര്യം ശ്രദ്ധയിൽ വേണം. ഭീരുക്കൾ പലതവണ മരിക്കും ധീരന് മരണം ഒറ്റതവണ മാത്രമാണെന്ന് നെപ്പോളിയൻ ബോണപ്പാട്ടിനെ ഉദ്ധരിച്ച ജസ്റ്റിസ് എ ബധറുദ്ധീൻ പറഞ്ഞിരുന്നു.































