കർണാടക: ധര്‍മസ്ഥലയില്‍ പ്രത്യേക അന്വേഷണസംഘം തെരച്ചില്‍ കൂടുതല്‍ വനമേഖലയിലേക്ക് നീട്ടി. സാക്ഷി കൂടുതല്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞ കല്ലേരി വനമേഖലയിലാണ് നിലവില്‍ തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നേത്രാവതി സ്‌നാനഘട്ടിനടുത്തും ദേശീയപാതക്കും സമീപത്തുള്ള നേരത്തെ അടയാളപ്പെടുത്തിയ 13 പോയന്റുകളില്‍ തിരച്ചില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ സ്‌പോട്ടുകളിലേക്ക് അന്വേഷണം നീട്ടിയത്. കല്ലേരി വനമേഖലയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താനായി ശനിയാഴ്ച കുഴിച്ചു പരിശോധന നടത്തി. ധര്‍മസ്ഥല ക്ഷേത്രത്തിനടുത്ത കല്ലേരി പെട്രോള്‍ പമ്പിന് സമീപത്ത് പതിനഞ്ചാമതായി അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തെരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല.
അതിനിടെ വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷി മൃതദേഹം കുഴിച്ചിടുന്നത് കണ്ടുവെന്ന അവകാശവാദവുമായി പ്രദേശവാസിയായ ഒരു സ്ത്രീ കൂടി രംഗത്തെത്തി. മൃതദേഹം കുഴിച്ചിട്ടശേഷം ഇയാള്‍ വെള്ളം ചോദിച്ചുവെന്നും കുടിച്ച ശേഷം മുഖവും മുടിയും കഴുകിയെന്നുമാണ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴി. എന്നാല്‍ സംസ്‌കരിച്ച സ്ഥലം ഏതാണെന്ന് കൃത്യമായി ഓര്‍മയില്ലെന്നും മൊഴിയിലുണ്ട്. ഇതിന് മുമ്പ് 6 പേര്‍ സമാനമായ അവകാശവാദവുമായി എത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച ശേഷം കനത്ത സുരക്ഷയിലാണ് സാക്ഷിയെ തെരച്ചിലിനായി എത്തിക്കുന്നത്. സാക്ഷിയെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ എസ്‌ഐടിയെ സമീപിച്ചിരുന്നു. എന്നാല്‍ നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അന്വേഷക സംഘം ഇത് അംഗീകരിച്ചിട്ടില്ല.






























