ചെന്നൈ : ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്നും ദേശവിരുദ്ധരാണെന്നുമുള്ള ആരോപണവുമായി ബിജെപി. എന്നാൽ തമിഴ് ഭാഷയെ അപമാനിച്ച ഗവർണറും ബിജെപിയും സംസ്ഥാനത്തെ അവഹേളിച്ചെന്നാണ് ഡിഎംകെയുടെ മറുപടി. നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കാതെ ഗവർണർ ആർ എൻ രവി മടങ്ങിയതിന് പിന്നാലെയാണ് പുതിയ പോര്‍മുഖം തുറന്നത്. തമിഴ് ഭാഷയോടുള്ള ആദരം വ്യക്തമാക്കുന്ന തമിഴ് തായ് വാഴ്ത്തും ഗാനം ചൊല്ലിയാണ് തമിഴ്നാട്ടിൽ എല്ലാ ചടങ്ങുകളും തുടങ്ങുന്നത്.
വർഷങ്ങളായി നിയമസഭയിലും പിന്തുടരുന്ന കീഴ്വഴക്കമാണിത്. സംസ്ഥാന ഗാനത്തിന് പകരം തന്‍റെ പ്രസംഗത്തിന് മുൻപ് ദേശീയ ഗാനം ആലപിക്കണമെന്നാണ് ഗവർണർ ആർ എൻ രവി ആവശ്യപ്പെട്ടത്. ആർ എൻ രവിയുടെ ആവശ്യം തള്ളിയ സർക്കാർ ദേശീയ ഗാനത്തെ അവഹേളിച്ചെന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം. എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയുള്ള പതിവ് ദേശീയ ഗാനത്തിന് കാത്തുനിൽക്കാതെ ഗവർണർ ഇറങ്ങിപ്പോയതോടെ ബിജെപി വാദത്തിന്‍റെ മുനയൊടിഞ്ഞെന്നാണ് ഡിഎംകെ സഖ്യത്തിന്‍റെ മറുപടി. ‘ഗാന്ധിജിയെ വധിച്ച സവർക്കറേക്കാൾ ദേശസ്നേഹം ഞങ്ങൾക്കുണ്ട്’ എന്നാണ് ജവഹിറുള്ള എംഎൽഎ വ്യക്തമാക്കിയത്.





























