തൃശൂർ: അതിരപ്പിള്ളി പുളിയിലപ്പാറയിൽ കാട്ടാന കടയിൽ കയറി വ്യാപക നാശനഷ്ടം വിതച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മാളിയക്കൽ പോളിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയാണ് ആന തകർത്തത്. കടയുടെ മുൻവശത്തെ ഷട്ടറും ചില്ലുകളും തകർത്താണ് കാട്ടാന അകത്തുകയറിയത്. കടയ്ക്കുള്ളിലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങളും മറ്റ് വസ്തുക്കളും നശിപ്പിക്കുകയും ചിലത് വലിച്ചെറിയുകയും ചെയ്തു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കാട്ടാനയെ കണ്ടതോടെ ഭീതിയിലാവുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആന പഴങ്ങളും പച്ചക്കറികളും ഭക്ഷിക്കുകയും മറ്റ് പലചരക്ക് സാധനങ്ങൾ വലിയതോതിൽ നശിപ്പിച്ചുവെന്ന് കടയുടമ പറഞ്ഞു.
ഒന്നേകാൽ മണിക്കൂറോളം കടയ്ക്കകത്ത് നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ തുരത്തിയത്. വാഴച്ചാലിൽ നിന്ന് മലക്കപ്പാറയിലേക്ക് പോകുന്ന വഴിയിലെ പ്രധാന ജംഗ്ഷനായ പുളിയിലപ്പാറയിൽ സ്ഥിതി ചെയ്യുന്ന ഏക കടയാണിത്. പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം പതിവാണെന്നും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ആക്രമണത്തിൽ ഉണ്ടായ നഷ്ടം വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.




























