ദുബായ്: പ്രമുഖ പ്രവാസി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബായ് ജബല്‍ അലി ശ്മശാനത്തില്‍ സംസ്കരിച്ചു. മരണാനന്തര പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു സംസ്കാരം. തിങ്കളാഴ്ച വൈകീട്ട് 5.30നു (പ്രാദേശിക സമയം) ജബല്‍ അലി ഹിന്ദു ക്രിമീഷന്‍ സെന്ററിലാ (ന്യൂ സോനാപ്പൂര്‍) ണു സംസ്കാര ചടങ്ങ് നടന്നത്. ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും സാമൂഹ്യപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങുകളില്‍ സംബന്ധിച്ചത്.
ഞായറാഴ്ച രാത്രി യുഎഇ പ്രാദേശിക സമയം 11 ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അറ്റ്ലസ് രാമചന്ദ്രന്‍ (80) നിര്യാതനായത്. വയറിലെ മുഴയുമായി ബന്ധപ്പെട്ട ചികിത്സക്കായി മൂന്നു ദിവസം മുന്‍പാണ് അദ്ദേഹത്തെ ദുബായ് മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നു. ഭാര്യ ഇന്ദു രാമചന്ദ്രന്‍, മകള്‍ ഡോ.മഞ്ജു രാമചന്ദ്രന്‍, പേരക്കുട്ടികള്‍ എന്നിവര്‍ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. മകന്‍ ശ്രീകാന്ത് അമേരിക്കയിലാണ്.
വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം. ഗള്‍ഫിലെ പ്രശസ്തമായ അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു അദ്ദേഹം. 1942 ജൂലൈ 31ന് തൃശൂരില്‍ വി കമലാകര മേനോന്റെയും എംഎം രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. ഇന്ത്യയില്‍ ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച രാമചന്ദ്രന്‍ 1974ലാണ് പ്രവാസിയായ കുവൈത്തില്‍ എത്തിയത്; കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ഓഫീസറായി. ഇവിടെ ഇന്റര്‍നാഷണല്‍ ഡിവിഷന്‍ മാനേജരായിരിക്കെയാണ് സ്വര്‍ണ വ്യാപാര മേഖലയിലേക്ക് കടക്കുന്നത്. കുവൈത്തില്‍ ആറ് ഷോറൂമുകള്‍ വരെയായി വ്യാപാരം വ്യാപിപ്പിച്ചു. എന്നാല്‍ 1990 ആഗസ്റ്റില്‍ കുവൈത്ത് അധിനിവേശത്തില്‍ എല്ലാം തകര്‍ന്നു. തുടര്‍ന്ന് ദുബായിലെത്തിയ അദ്ദേഹം അവിടെ ആദ്യ ഷോറൂം തുറന്നു. ക്രമേണ യുഎഇയില്‍ 19 ഷോറൂമുകള്‍ വരെയായി. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപാരം വ്യാപിപ്പിച്ചു.
2015 ആഗസ്തില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ അദ്ദേഹം 2018 ല്‍ ജയിലില്‍ നിന്നിറങ്ങി. വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് നല്‍കിയത്.കേസ് അവസാനിക്കാത്തതിനാലും കോടികളുടെ കടബാധ്യതയുള്ളതിനാലും യുഎഇ വിട്ട് പോകാനായില്ല. മസ്കറ്റിലുള്ള ആശുപത്രി വിറ്റായിരുന്നു ബാങ്കുകളുടെ കുടിശ്ശികയുടെ ഒരു ഭാഗം അടച്ചുതീര്‍ത്തത്. മകള്‍ മഞ്ജുവും മരുമകന്‍ അരുണിനും കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നു. പുറത്തിറങ്ങിയ ശേഷവും തന്റെ അറ്റ്ലസിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. എല്ലാ പശ്നങ്ങളും തീര്‍ത്ത് തന്റെ സ്വന്തം തൃശൂരിലേക്ക് മടങ്ങണമെന്ന മോഹം ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്.
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളി മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അദ്ദേഹം ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോള്‍ഡ് പ്രമോഷന്‍ കമ്മിറ്റിയുടെ ആദ്യ ചെയര്‍മാനായിരുന്നു. വൈശാലി, ധനം, സുകൃതം തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച രാമചന്ദ്രന്‍ അറബിക്കഥ, ടു ഹരിഹര്‍ നഗര്‍, ബാല്യകാല സഖി, തത്വമസി തുടങ്ങി 13ഓളം സിനിമകളില്‍ അഭിനയിച്ചു. 2010ല്‍ ഹോളിഡേസ് എന്ന സിനിമ സംവിധാനം ചെയ്തു. അഞ്ച് സിനിമകളുടെ വിതരണവും നിര്‍വഹിച്ചു. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.































