തിരുവല്ല : ബൈക്കിൽ യാത്ര ചെയ്ത് വഴിയാത്രക്കാരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്ന യുവാവ് പിടിയിൽ. ചെങ്ങന്നൂർ ചെറിയനാട് തേൻകുളത്തിൽ നിതിൻ ബാബുവാണ് അറസ്റ്റിലായത്. തിരുവല്ല മതിൽഭാഗം സ്വദേശിനിയായ പതിനേഴുകാരിയെ ഉപദ്രവിച്ച കേസിൽ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിക്കുന്ന നിതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പെരിങ്ങരയിൽ നാട്ടുകാർ ചേർന്ന് തടഞ്ഞതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടിയ ഇയാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പുളിക്കീഴ് പോലീസിന് കൈമാറുകയായിരുന്നു. പുളിക്കീഴ് പോലീസ് നിതിനെ തിരുവല്ല പോലീസിന് കൈമാറി. സ്ത്രീ പീഡനം ഉൾപ്പെടുന്ന 354 എ വൺ വകുപ്പിൽ പ്രതിയെ റിമാൻഡ് ചെയ്തു.
കെട്ടിട നിർമാണ തൊഴിലാളിയായ നിതിൻ രാവിലെ ജോലിക്ക് വരും വഴിയും വൈകിട്ട് തിരികെ മടങ്ങും വഴിയുമാണ് റോഡിലൂടെ തനിച്ചു നടന്നു പോകുന്ന സ്ത്രീകൾക്കു നേരെ അതിക്രമം കാട്ടിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്നുകൾക്ക് ഇയാൾ അടിമയാണെന്നും പോലീസ് പറഞ്ഞു. ഇയാളുടെ ബൈക്കിന്റെ പിന്നിലും മുന്നിലും വ്യത്യസ്ത നമ്പരുകളാണ് . ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.






























