ബൊഗോട്ട: കൊളംബിയയിലെ കാലി നഗരത്തിൽ ലോകത്തെ നടുക്കിയ ക്രൂരത. നദിക്കരയിൽ ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ 21-കാരി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മരിയ കാമില പൊട്ടോസി എന്ന യുവതിയാണ് മരണപ്പെട്ടത്. യുവതിയുടെ ഗർഭപാത്രം അറുത്ത് തട്ടിയെടുത്ത എട്ട് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. കാലി നഗരത്തിലെ മെലൻഡേസ് നദിക്കരയിലാണ് കൈയും കാലും കൂട്ടിക്കെട്ടിയ നിലയിൽ മരിയയെ കണ്ടെത്തിയത്. ശരീരത്തിലാകെ കുത്തേറ്റ നിലയിലായിരുന്ന യുവതിയുടെ ഗർഭപാത്രം മുറിച്ചെടുത്ത നിലയിലായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച മരിയ നാല് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. വരും മാസത്തിൽ പ്രസവം നടക്കാനിരിക്കെ ബേബി ഷവറിനുള്ള ഒരുക്കങ്ങളിലായിരുന്നു മരിയയും കുടുംബവും. തെക്കൻ കാലിയിലെ ആശുപത്രിയിൽ പതിവ് പരിശോധനകൾ പൂർത്തിയാക്കി മടങ്ങുമ്പോഴാണ് മരിയയെ കാണാതാകുന്നത്. പിന്നീട് ഇനിയും തിരിച്ചറിയാത്ത ഒരു സ്ത്രീക്കൊപ്പം മോട്ടോർ ബൈക്കിൽ സഞ്ചരിക്കുന്ന മരിയയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ സ്ത്രീയെയും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. തന്റെ പേരക്കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന് മരിയയുടെ അമ്മ അന റൂബി ഗോമസ് അധികൃതരോട് അഭ്യർത്ഥിച്ചു.






























