തിരുവല്ല : ആംബുലൻസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ രണ്ടു പ്രതികളെ പോലീസ് പിടികൂടി. തിരുവല്ല മഞ്ഞാടിയിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവറായ രാജപ്പനെ ആക്രമിച്ച സംഭവത്തിലാണ് നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായ കല്ലൂപ്പാറ കടമാങ്കുളത്ത് വീട്ടിൽ ബിബിൻ (22), കല്ലൂപ്പാറ ചാമക്കുന്ന് വീട്ടിൽ ഡോൺ എന്ന് വിളിക്കുന്ന സുനിൽ (32) എന്നിവരെ തിരുവല്ല പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസം 15-ാം തീയതി പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ രാജപ്പൻ മൂന്നാഴ്ചക്കാലത്തോളം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ പ്രത്യേക അന്വേഷണ സംഘമാണ് പിടി കൂടിയത്.
തിരുവല്ല സി ഐ വിനോദ്, എസ് ഐ അനീസ്, എ എസ് ഐഎഅനിൽ സി പി ഒമാരായ മനോജ്, വിഷ്ണു, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ ഒരാളുമായി നിലനിന്നിരുന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.