ഇടുക്കി : മൂന്നാറിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ടോപ്പ് സ്റ്റേഷനിൽ വെച്ച് വിനോദസഞ്ചാരികൾക്ക് നേരെ തമിഴ്നാട് സ്വദേശികളുടെ ആക്രമണം. വർക്കലയിൽ നിന്നും കൊല്ലത്തെ പാരിപ്പള്ളിയിൽ നിന്നും എത്തിയ സഞ്ചാരികൾക്ക് നേരെയാണ് മെയ് 19-ന് ഈ അതിക്രമം ഉണ്ടായത്. ടോപ്പ് സ്റ്റേഷൻ ഭാഗത്ത് ബസ് നിർത്തി വിനോദസഞ്ചാരികളെ ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തമിഴ്നാട് സ്വദേശികളായ വഴിയോര കച്ചവടക്കാരും ജീപ്പ് ഡ്രൈവർമാരും ചേർന്ന് സംഘടിച്ചെത്തി ബസ് തല്ലിപ്പൊളിക്കാനും സഞ്ചാരികളെയും ബസ് ഡ്രൈവറെയും ആക്രമിക്കാനും ശ്രമിച്ചു. കമ്പിവടികളും മരക്കഷ്ണങ്ങളുമായാണ് അക്രമിസംഘം എത്തിയത്.
പ്രദേശം തമിഴ്നാട്ടിലെ കുരങ്ങിണി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതിനാൽ കേരള പോലീസിന് അവിടെ ക്രമസമാധാന പാലനത്തിന് പരിമിതികളുണ്ടായിരുന്നു. എങ്കിലും വിവരമറിഞ്ഞെത്തിയ ദേവികുളം പോലീസ്, അക്രമികളെ ഭയന്ന സഞ്ചാരികൾക്ക് സുരക്ഷയൊരുക്കി സ്വന്തം എസ്കോർട്ടോടു കൂടിയാണ് അവരെ തിരികെ മൂന്നാറിലെത്തിച്ചത്. മൂന്നാർ-കൊടൈക്കനാൽ റോഡിലെ ടോപ്പ് സ്റ്റേഷൻ വ്യൂ പോയിന്റിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഇതിനുമുമ്പും പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരികളെയും ഡ്രൈവർമാരെയും ലക്ഷ്യം വെച്ചുള്ള ഈ പ്രവണത ടൂർ ഓപ്പറേറ്റർമാർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട് .






























