കൊല്ലം : ഇടുക്കിയിലും മൂന്നാറിലും വിനോദസഞ്ചാരികൾക്ക് നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ടൂറിസം മന്ത്രി പി.സി വിശ്വനാഥ് അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇടുക്കിയിൽ ഒൻപതോളം ആക്രമണങ്ങളാണ് വിനോദസഞ്ചാരികൾക്ക് നേരെ ഉണ്ടായത്. ഈ സാഹചര്യത്തിൽ ടൂറിസ്റ്റുകൾക്ക് നിർഭയമായി വരാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഉടൻ തന്നെ സ്റ്റേക്ക്‌ഹോൾഡേഴ്സിന്റെ ഒരു യോഗം വിളിച്ചുചേർക്കും എന്നും മന്ത്രി അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ നേതാക്കൾ, എം.പിമാർ, എം.എൽ.എമാർ എന്നിവരെല്ലാം ഈ യോഗത്തിൽ പങ്കെടുക്കും. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ടൂറിസം പോലീസിന്റെ സേവനം ആവശ്യമാണെന്ന നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലുണ്ട്. യോഗത്തിൽ ഉയരുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ കൃത്യമായ നടപടി സ്വീകരിക്കും. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ മൂന്നാറിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഉതകുന്ന രീതിയിലുള്ള നല്ലൊരു അന്തരീക്ഷം ഒരുക്കുമെന്നും, നാട്ടുകാരെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ട് ഇതിനായി സർക്കാർ മുന്നിട്ടിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.





























