തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ഭൂമി റിയല്‍ എസ്റേററ്റ് ഗ്രൂപ്പിന് തീറെഴുതി കരാര്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന് പാലക്കാട് കലക്ടര്‍ക്ക് നിര്‍ദേശം നല്കി. സംഭവത്തെക്കുറിച്ച് പ്രഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് 24 മണിക്കൂറിനകം സമര്‍പ്പിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം.
1986നുശേഷം ആദിവാസി ഭൂമിയില്‍ ഏതുതരത്തിലുള്ള കരാര്‍ നല്‍കുന്നതും നിയമവിരുദ്ധമാണെന്ന് റവന്യൂ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. ആദിവാസികളുടെ ഫാം ഭൂമി സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന് നല്കിയ കരാര്‍ മരവിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പട്ടികവര്‍ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി എ.കെ. ബാലനും നിര്‍ദേശം നല്കി. സഹകരണ വകുപ്പാണ് കരാര്‍ മരവിപ്പിക്കേണ്ടത്. അതിനാല്‍, പട്ടികവര്‍ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഹകരണ വകുപ്പിന് കത്ത് നല്‍കും. അതേസമയം, 2019 ഫെബ്രുവരിയില്‍ തൃശൂര്‍ മുണ്ടൂരിലുള്ള എല്‍.എ ഹോംസ് എന്ന് റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുമായി ഒപ്പിട്ട കരാറിനെക്കുറിച്ച് റവന്യൂ- പട്ടികവര്‍ഗ വകുപ്പുകള്‍ അറിയുന്നത് വാര്‍ത്തയിലൂടെയാണെന്ന് ഇരുമന്ത്രിമാരുടെയും ഓഫീസ് അറിയിച്ചു.
ഫാം ഭൂമി നഷ്ടപ്പെട്ടതിനെക്കുറിച്ച് പാലക്കാട് കലക്ടര്‍ക്ക് ഉള്‍പ്പെടെ ആദിവാസികള്‍ നേരത്തെ പരാതി നല്‍കിയിട്ട് അന്വേഷണം നടത്തിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആവശ്യപ്പെട്ട ആദിവാസികള്‍ക്ക് അത് നല്‍കാനും സബ്കലക്ടര്‍ ഓഫീസ് തയാറായില്ല. പട്ടയം ലഭിച്ച ഭൂമിയുടെ ഉടമകളായ ആദിവാസികളെ കബളിപ്പിച്ചാണ് ഐ.ടി.ഡി.പി ഓഫീസറും ഫാമിങ് സൊസൈറ്റി സെക്രട്ടറിയും ചേര്‍ന്ന് അട്ടിമറി നടത്തിയത്. ആദിവാസി ഭൂമിക്ക് നിയമവിരുധ കരാര്‍ ഉറപ്പിക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഉന്നതല സമ്മര്‍ദം ഉണ്ടായെന്നാണ് ആക്ഷേപം.
ഹൈക്കോടതിയില്‍ അഡ്വ.കെ.എസ്. മധുസൂദനന് ഹർജി നല്‍കിയതോടെ കോടതി രണ്ടുമാസത്തേക്ക് കരാര്‍ റദ്ദ് ചെയ്തു. എന്നാല്‍, ഈ കരാറിന് പിന്നില്‍ നടന്ന വന്‍ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിെന്റ കാലത്താണ് കാറ്റാടി കമ്പനി അട്ടപ്പാടിയില്‍ വ്യാപകമായി ഭൂമി കൈയേറ്റം നടത്തിയത്. എ.കെ. ബാലനായിരുന്നു അന്ന് പട്ടികവര്‍ഗ മന്ത്രി. അന്നത്തെ ചീഫ് സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാറും അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിച്ചില്ല. അതിനേക്കാള്‍ വലിയ ആദിവാസി ചൂഷണമാണ് ഇപ്പോള്‍ അട്ടപ്പാടിയില്‍ നടന്നത്.
































