പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക വിധി പുറത്തുവന്നു. കേസിലെ ഒന്നാം പ്രതിയായ ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. ഹുസൈന്റെ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഈ നടപടി. നേരത്തെ തന്നെ ഹുസൈന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഒന്നാം പ്രതിയെ വെറുതെ വിട്ടെങ്കിലും, കേസിലെ മറ്റു പ്രതികളെല്ലാം കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തി.
മുക്കാലിക്കളയിൽ മരക്കാർ, ശംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ധീഖ്, ഉബൈദ് തുടങ്ങിയ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. നേരത്തെ മണ്ണാർക്കാട് പ്രത്യേക കോടതി പ്രതികൾക്ക് ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരുന്നത്. എന്നാൽ ഈ ശിക്ഷാവിധി കുറഞ്ഞുപോയെന്നും അത് ഉയർത്തണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ കുടുംബവും സർക്കാരും അപ്പീൽ നൽകിയിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയർത്താൻ സാധ്യതയുള്ളതിനാൽ, അവരുടെ നിലപാട് തേടുന്നതിനായി പ്രതികളോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.





























