കോന്നി : ബംഗാൾ സ്വദേശിയായ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ച ആസാം സ്വദേശികളെ 24 മണിക്കൂറിനുള്ളിൽ ചെന്നൈക്ക് സമീപത്തെ ജോളാർ പേട്ടയിൽ നിന്നും കോന്നി പോലീസ് അതിവിദഗ്ദമായി അറസ്റ്റ് ചെയ്തു. ഖരീമുള്ള (27), ഇയാളുടെ ബന്ധു റഫിക് ഉൾ ഹുസൈൻ (25), അമീർ ഹുസൈൻ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതരയോടെ കോന്നി ആനകുത്തിയിലായിരുന്നു സംഭവം. നാല് ദിവസം മുൻപാണ് ബംഗാൾ സ്വദേശിയയ യുവതി കോന്നിയിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലിക്ക് എത്തിയത്. മറ്റ് സ്ഥലങ്ങളിൽ താമസ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് ബ്യൂട്ടി പാർലർ ഉടമ ആനകുത്തിയിൽ ഒരു മുറി ശരിയാക്കി നൽകിയിരുന്നു. ഇതിന്റെ തൊട്ടടുത്തായിരുന്നു കോഴി കടയിലെ ജോലിക്കാരൻ ആയിരുന്ന കരിമുള്ള താമസിച്ചിരുന്നത്. ഇതിനിടയിൽ മറ്റ് രണ്ട് പ്രതികൾ ഈ പെൺകുട്ടിയെ കാണുകയും ചെയ്തിരുന്നു.
സംഭവ ദിവസം രാത്രി ബ്യൂട്ടിപാർലർ ഉടമ രാത്രി ഒൻപതരയോടെ റൂമിൽ വിട്ട് മടങ്ങി പോയതിന് ശേഷം റബീക്ക് ഉൾ ഹുസൈനും അമീർ ഹുസൈനും ഇവർ താമസിക്കുന്ന റൂമിന് താഴെ എത്തി കരീമുള്ളയോട് കെട്ടിടത്തിന്റെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടൂ. അകത്ത് കയറിയ ശേഷം ഇവർ പ്രത്യേക ശബ്ദം ഉണ്ടാക്കി. ഇതോടെ എന്താണെന്ന് അറിയാന്‍ പെൺകുട്ടി വാതിൽ തുറന്നു. ഇതിനിടയില്‍ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയ ഇവര്‍ യുവതിയെ വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി കൈകാലുകൾ ബന്ധിച്ച് ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ബഹളം വെച്ച പെൺകുട്ടികളുടെ വായ ഒരാൾ കൈകൊണ്ട് പൊത്തി പിടിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി കൈ കടിച്ചു മുറിച്ചു. ഇതോടെ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നു. പെൺകുട്ടി ഉടമയെ വിളിച്ച് സംഭവം അറിയിച്ചതിനെ തുടർന്നാണ് കോന്നി പോലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ചപ്പോൾ തന്നെ കോന്നി സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതികളുടെ മൊബൈൽ ലോക്കേഷൻ പരിശോധിച്ചപ്പോൾ ഇവർ പെരുമ്പാവൂരിൽ എത്തി എന്ന് മനസിലായി.
ഇവര്‍ പെരുമ്പാവൂർ റയിൽവേ സ്റ്റേഷനിൽ എത്തിയതായി റയിൽവേ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി. വീണ്ടും മൊബൈൽ ടവർ പരിശോധിച്ചപ്പോൾ ഇവരുടെ നാട്ടിലേക്കുള്ള അഹല്യ എക്സ് പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതായും കണ്ടെത്തി. തുടർന്ന് തമിഴ്നാട് പോലീസിന്റെയും റയിൽവേ പോലീസിന്റെയും സഹായത്തോടെ ചെന്നൈ ജോളാർ പേട്ടിൽ നിന്നും ഇവരെ കോന്നി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡി ഐ ജി അജിതാ ഭീഗം, ജില്ലാ പോലീസ് ചീഫ് വി ജി വിനോദ് കുമാർ, ഡി വൈ എസ് പി രാജപ്പൻ റാവുത്തർ എന്നിവരുടെ നിർദേശാനുസരണം കോന്നി സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.