പത്തനംതിട്ട: പ്രതിപക്ഷം വനിതാ സംവരണ ബില്ലിനെ പാർലമെന്റിൽ പരാജയപ്പെടുത്തി എന്ന ആരോപണം പൂര്‍ണമായും തെറ്റും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചാരണവുമാണ് എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട വ്യക്തമാക്കി. ബിജെപിയുടെ ഐടി സെൽ ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത് യഥാർത്ഥ സ്ത്രീ സംവരണ ബില്ല് ആയിരുന്നില്ല. 2023-ൽ പാസാക്കിയ സ്ത്രീ സംവരണ നിയമത്തിന്റെ മറവിൽ രാജ്യത്തെ മണ്ഡല പുനർനിർണ്ണയം നടത്തി 2029-ലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായി സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെ കൊണ്ടുവന്ന ഭേദഗതികളാണ് അതിൽ ഉൾപ്പെട്ടിരുന്നത്.
പ്രത്യേകിച്ച് ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയും മണ്ഡലങ്ങൾ പുനഃക്രമീകരിക്കുകയും ചെയ്യുന്നതിനിടെ നീതിന്യായ വ്യവസ്ഥയുടെ ഇടപെടൽ പോലും ഒഴിവാക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയത് ഗുരുതരമായ ആശങ്ക ഉയർത്തുന്നതാണ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധമായ ഇത്തരം നീക്കങ്ങളെയാണ് പ്രതിപക്ഷം ശക്തമായി എതിർത്ത് പാർലമെന്റിൽ തടഞ്ഞത്.
അതുകൊണ്ട് സ്ത്രീ സംവരണത്തിന് എതിരായി അല്ല, മറിച്ച് രാജ്യത്തിന്റെ ഭരണഘടനയും ഫെഡറൽ സംവിധാനവും സംരക്ഷിക്കാനാണ് പ്രതിപക്ഷം നിലപാട് എടുത്തത് എന്നത് വ്യക്തമാണ്.
ഇത്തരം വസ്തുതകൾ മറച്ചുവെച്ച് “പ്രതിപക്ഷം സ്ത്രീകളെ തോൽപ്പിച്ചു” എന്ന തെറ്റായ പ്രചാരണം നടത്തുന്നത് ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയ തന്ത്രം മാത്രമാണ്. കൂടാതെ എംപിമാരുടെ എണ്ണം കൂടുന്നതോടെ അവരുടെ ശമ്പളം, യാത്ര ചിലവ്, സ്റ്റാഫുകളുടെ ശമ്പളം, ചിലവ് എന്നിവ കൂടുതൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാനെ ഉപകരിക്കൂ.
ജനങ്ങൾ ഈ വ്യാജ നരേഷനുകൾ തിരിച്ചറിഞ്ഞ് സത്യത്തിന്റെ പക്ഷത്ത് ഉറച്ച് നിൽക്കണമെന്നും നഹാസ് പത്തനംതിട്ട പറഞ്ഞു.






























